ADVERTISEMENT

കോഴിക്കോട് ∙ റേഡിയോ കോളർ ഘടിപ്പിച്ചു കാട്ടിൽ വിടുന്ന മൃഗങ്ങളെ നിരീക്ഷിക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ യോജിച്ച പ്രവർത്തനമില്ലാത്തതു ഗുരുതരപ്രത്യാഘാതമുണ്ടാക്കുന്നു. വന്യമൃഗങ്ങളെ റേഡിയോ കോളർ ഘടിപ്പിക്കുന്ന സംവിധാനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ചു വിദഗ്ധർ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവേഷണങ്ങൾക്ക് ഈ രീതി ഫലപ്രദമാണെങ്കിലും ദൈനംദിന നിരീക്ഷണം പ്രായോഗികമാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ജിപിഎസ് സംവിധാനം, ഭൂതല സിഗ്നൽ റിസീവർ, സിം കാർഡ് എന്നിവ വഴിയാണ് റേഡിയോ കോളറിലെ സിഗ്നൽ ലഭിക്കുന്നത്. ഏത് ഏജൻസിയാണോ റേഡിയോ കോളർ ഘടിപ്പിച്ചിരിക്കുന്നത് അവർക്കു മാത്രമേ ഈ സിഗ്നലുകൾ സ്വീകരിക്കാനും ഡീകോഡ് ചെയ്യാനുമുള്ള സൗകര്യം ലഭിക്കുകയുള്ളൂ. സാറ്റലൈറ്റ് വിവരം റേഡിയോ കോളർ കമ്പനിയുടെ സെർവറിൽനിന്ന് ഡീകോഡ് ചെയ്ത് ലഭിക്കുമ്പോഴേക്കും ഒന്നോ രണ്ടോ മണിക്കൂർ കഴിയും. അതിനുള്ളിൽ മൃഗം ഏറെ ദൂരം സഞ്ചരിച്ചു കഴിയും.

രണ്ടാഴ്ച മുൻപു തണ്ണീർക്കൊമ്പനെ പിടികൂടിയപ്പോൾ കർണാടക റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു ആനകൂടി പരിസരത്തുണ്ടെന്നു വനം വകുപ്പു വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് ഉപയോഗിച്ച് ആനയെ ട്രാക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ കർണാടക കേരളത്തിനു കൈമാറി. എന്നാൽ, കൂടുതൽ ഫലപ്രദമായി ആനയെ നിരീക്ഷിക്കാൻ പ്രത്യേക റിസീവറുകൾ ഉപയോഗിച്ചുള്ള ഭൂതല ട്രാക്കിങ് നടത്താൻ സിഗ്നലിന്റെ ഫ്രീക്വൻസിയും മറ്റു വിവരങ്ങളും കേരളം ആവശ്യപ്പെട്ടിരുന്നു. അത് ഇന്നലെ രാവിലെ മാത്രമാണ് ലഭ്യമായതെന്നാണു വിവരം. ഈ വിവരങ്ങൾ വച്ചാണ് ഇന്നലെ രാവിലെ മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിന്തുടർന്നത്. അജീഷിനെ ആക്രമിച്ച് മിനിറ്റുകൾക്കുള്ളിൽ ഈ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു.

റേഡിയോ കോളർ ഘടിപ്പിച്ചു മൃഗങ്ങളെ കാട്ടിൽ വിടുമ്പോൾ ഇവയുടെ സ‍ഞ്ചാരപഥം നിരീക്ഷിക്കുന്നതും മുന്നറിയിപ്പുകൾ നൽകുന്നതും അതതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം മാത്രമായി തീരുന്നതാണു പ്രശ്നം.

റേഡിയോ കോളർ സിഗ്നൽ ഉപഗ്രഹം വഴി

ബെംഗളൂരു ∙ ആനയ്ക്കു ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുളള വിവരങ്ങൾ പിന്തുടരാൻ ആന്റിനയുടെ ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുഭാഷ് മാൽഖണ്ഡെ പറഞ്ഞു. ഉപഗ്രഹവുമായി ബന്ധപ്പെടുത്തി സിഗ്‌നൽ നൽകാനുള്ള റേഡിയോ കോളർ ആണ് ഘടിപ്പിച്ചിരുന്നത്. ചിലപ്പോൾ ഉപഗ്രഹത്തിൽനിന്നു വിവരം ലഭിക്കാൻ കാലതാമസം ഉണ്ടാകാറുണ്ടെങ്കിലും സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

കർണാടക ഉപയോഗിക്കുന്ന റേഡിയോ കോളർ അസം വനംവകുപ്പാണു നൽകുന്നത്. കേന്ദ്ര മോണിറ്ററിങ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‌വേഡും നൽകിയാൽ ട്രാക്കിങ് വിവരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

No method to inform if animals with radio coller cross the border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com