‘എക്സാലോജിക് – സിഎംആർഎൽ ഇടപാട് 3 വർഷം മൂടിവച്ചതെങ്ങനെ’: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും കരിമണൽ കമ്പനി സിഎംആർഎലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെപ്പറ്റി 2021ൽ ഇ.ഡി അന്വേഷണം ആരംഭിച്ചെങ്കിലും ഇക്കാര്യം 3 വർഷം മൂടിവച്ചതെങ്ങനെയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഇതടക്കം 5 ചോദ്യങ്ങൾ സതീശൻ മുഖ്യമന്ത്രിയോടു ചോദിച്ചു.
1. സിഎംആർഎലും വീണയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് 2021 ജനുവരി 29ന് ഇ.ഡി നൽകിയ വിവരത്തെത്തുടർന്നാണ് ആർഒസി (റജിസ്ട്രാർ ഓഫ് കമ്പനീസ്) നോട്ടിസ് അയച്ചതെന്നു കർണാടക ഹൈക്കോടതി വിധിയിലുണ്ട്. 2021ൽത്തന്നെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. എന്നിട്ടും എങ്ങനെയാണ് ഇക്കാര്യം 3 വർഷം മൂടിവച്ചത്?
2. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവു വന്നപ്പോൾ വീണയുടെ വാദം കേൾക്കാൻ തയാറായില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. അതു തെറ്റാണെന്ന് ആർഒസി റിപ്പോർട്ട് വന്നതോടെ വ്യക്തമായി. ഏതൊക്കെ ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്നു വ്യക്തമാക്കാമോ?
3. സിഎംആർഎലിനു പുറമേ ചാരിറ്റി സ്ഥാപനങ്ങളടക്കം വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്കു പണം അയച്ചിട്ടുണ്ടെന്ന് ആർഒസി കണ്ടെത്തിയിട്ടുണ്ട്. മറ്റു കമ്പനികൾ ഏതൊക്കെ?
4. എക്‌സാലോജിക്കിനു പണം നൽകിയ സ്ഥാപനങ്ങൾക്കു നികുതിയിളവ് ഉൾപ്പെടെ എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോ?
5. കരിമണൽ കമ്പനി ഉടമയുടെ ഭാര്യയുടെ സ്ഥാപനമായ എംപവർ ഇന്ത്യയിൽനിന്ന് എക്‌സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളിൽ വ്യക്തതയില്ലെന്ന് ആർഒസി വെളിപ്പെടുത്തിയിട്ടുണ്ട്. വായ്പ മുഴുവനായി എക്‌സാലോജിക്കിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ആ പണം എവിടെപ്പോയി?