സെക്യൂരിറ്റി ഏജൻസി സൂപ്പർവൈസറുടെ മരണം കൊലപാതകം; സഹജീവനക്കാരൻ അറസ്റ്റിൽ
Mail This Article
കൊച്ചി∙ എളമക്കരയിൽ സെക്യൂരിറ്റി ഏജൻസി സൂപ്പർവൈസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയായ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ബൊമ്മനഹള്ളി ഹാലുഗുൺ സ്വദേശി മനോജിനെയാണു (64) ബുധനാഴ്ച വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മനോജിനൊപ്പം ഇതേ വീട്ടിൽ താമസിച്ചിരുന്ന തിരുവനന്തപുരം കുടപ്പനക്കുന്ന് കൈരളി നഗർ പ്ലാമൂട്ടിൽ വീട്ടിൽ വിജിത്ത് സേവ്യർ വർഗീസാണ് (42) എളമക്കര പൊലീസിന്റെ പിടിയിലായത്. ആയോധനകലയിൽ പ്രാവീണ്യമുള്ള പ്രതിയുടെ ‘ട്രിപ്പിൾ പഞ്ചി’ൽ വാരിയെല്ലൊടിഞ്ഞാണു മനോജിന്റെ മരണമെന്നും പൊലീസ് കണ്ടെത്തി.
എളമക്കര മേനംപറമ്പു റോഡിലെ വാടകവീട്ടിലാണു സംഭവം നടന്നത്. മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു കൊല നടത്തിയതെന്നു എളമക്കര പൊലീസ് പറഞ്ഞു. ഒരേ ഏജൻസിയിലെ ജീവനക്കാരായ മനോജും വിജിത്തും ഷാജിയും ഒരുമിച്ചാണു താമസിച്ചിരുന്നത്. രാത്രി വൈകി വിജിത്ത് മദ്യം ആവശ്യപ്പെട്ടു മനോജിനെ സമീപിച്ചെങ്കിലും നൽകിയില്ല. ഇതോടെ, കുങ്ഫുവിൽ പ്രാവീണ്യമുള്ള വിജിത്ത് മനോജിന്റെ മുഖത്തും നെഞ്ചിലും വയറിലും തുടരെ ശക്തിയായി ഇടിച്ചു. പോസ്റ്റ്മോർട്ടത്തിലാണു മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നു കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.