ചീഫ് എൻജിനീയർക്കു പ്രൈവറ്റ് സെക്രട്ടറിയുടെ കയ്യേറ്റം; കാരണം ആലപ്പുഴയിലെ പാലം പണി തർക്കം
Mail This Article
തിരുവനന്തപുരം ∙ ആലപ്പുഴയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായ യോഗത്തിൽ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് മന്ത്രിയുടെ ഓഫിസിൽ വച്ച് ചീഫ് എൻജിനീയറെ മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി കയ്യേറ്റം ചെയ്തതെന്ന് സൂചന. ഈ മാസം 21 ന് മന്ത്രി റോഷി അഗസ്റ്റിന്റെ ചേംബറിലായിരുന്നു യോഗം. ആലപ്പുഴ എഎസ് കനാലിൽ വേലിയേറ്റ ജല പ്രതലത്തിൽ നിന്ന് മൂന്നു മീറ്റർ ഉയരത്തിൽ പാലം നിർമിക്കണമെന്ന ആവശ്യമാണ് ആലപ്പുഴയിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ ഉന്നയിച്ചത്.
മന്ത്രി റോഷി അഗസ്റ്റിനും ആലപ്പുഴ എംഎൽഎയും ജെ.ചിത്തരഞ്ജനും ഉൾപ്പെടെയുള്ളവർ ഈ ആവശ്യത്തിൽ ഉറച്ചുനിന്നു. എന്നാൽ, ചീഫ് സെക്രട്ടറിയുടെ മിനിറ്റ്സിനും, 2019 ഡിസംബറിലും പുറത്തിറക്കിയ സർക്കാർ ഉത്തരവിനും വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന നിലപാടായിരുന്നു ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ചീഫ് എൻജിനീയർ ശ്യാം ഗോപാലിന്റേത്.
പ്രളയത്തിനു ശേഷം നിർമിക്കുന്ന പാലങ്ങൾക്ക് 5 മീറ്റർ ഉയരം വേണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മിനിറ്റ്സ്. ഇതു സംബന്ധിച്ച് മന്ത്രിസഭയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോൾ ആലപ്പുഴ കനാലിന്റെ ഉയരം കുറയ്ക്കുന്നത് ശരിയല്ലെന്നും ചീഫ് എൻജിനീയർ ചൂണ്ടിക്കാട്ടി. മന്ത്രി നിർദേശിച്ചതനുസരിച്ച് എന്നു ഫയലിൽ രേഖപ്പെടുത്തിയാൽ ഇക്കാര്യത്തിൽ പ്രശ്നമില്ലെന്നും ചീഫ് എൻജിനീയർ യോഗത്തിൽ പറഞ്ഞു.
ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ചീഫ് എൻജിനീയർ, വകുപ്പു മന്ത്രിയെ എതിർത്തു സംസാരിച്ചെന്ന് വ്യാഖ്യാനമുണ്ടായി. വ്യാഴാഴ്ച ഓഫിസിലെത്തിയ ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി അസഭ്യം പറയുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതി.
പരാതി കിട്ടിയിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ബുധനാഴ്ച മാത്രമേ മന്ത്രി ഓഫിസിലെത്തുകയുള്ളൂ എന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഓഫിസിലെത്തി ശ്യാംഗോപാൽ മനഃപൂർവം പ്രശ്നമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ പെട്ടവർ ഒപ്പിട്ട പരാതി മന്ത്രിക്കു കൈമാറി.