മൂന്നാറിലെ കാട്ടാന ആക്രമണം: നിരീക്ഷണം ശക്തിപ്പെടുത്തും
Mail This Article
തിരുവനന്തപുരം ∙മൂന്നാറിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്താനും എഐ ക്യാമറകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കാനും മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ച യോഗത്തിൽ തീരുമാനം. മൂന്നാറിലെ സംഭവം വയനാട്ടിലേതു പോലെ തന്നെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം തടയുന്നതിനും ജനങ്ങൾക്ക് അതത് സമയങ്ങളിൽ വിവരങ്ങൾ നൽകുന്നതിനും പ്രദേശത്ത് കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും മൂന്നാറിലെ മാലിന്യ സംസ്‌കരണം വേണ്ടവിധത്തിൽ നടപ്പാക്കുന്നതിനുമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ഈ സംഭവത്തെത്തുടർന്ന് നടത്തുന്ന സമരപരിപാടികൾ അവസാനിപ്പിക്കണമെന്നു മന്ത്രി അഭ്യർഥിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ്, അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് ഓഫിസർമാരായ പി. പുകഴേന്തി, പ്രമോദ് ജി കൃഷ്ണൻ, ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ, കലക്ടർ ഷീബാ ജോർജ്, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രസാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.