ADVERTISEMENT

ഉയരം കൂടുംതോറും ചായയ്ക്കു മാത്രമല്ല, ഇടുക്കിയിലെ രാഷ്ട്രീയത്തിനും കടുപ്പമേറും. ജീവിതം ദുസ്സഹമാക്കിയ ഒറ്റയാനെ നാടുകടത്തിയും സ്നേഹം കാണിച്ചവനെ ഓമനപ്പേരിട്ടു ലാളിച്ചും ശീലിച്ച കർഷകരുടെ നാട്ടിൽ വോട്ടുപെട്ടി നിറയ്ക്കാൻ 3 മുന്നണികളും ‘മണ്ണിൽ’ നന്നായി വിയർപ്പു വീഴ്ത്തുന്നു. കേരളത്തിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമായ ഇടുക്കിയുടെ രാഷ്ട്രീയം നാട് മുതൽ കാട് വരെ പരന്നുകിടക്കുന്നു. റോഡും പാലവും വികസന നേട്ടങ്ങളായി ഉയർത്തിക്കാണിച്ചും കർഷകർക്കും കൃഷിഭൂമിക്കും സംരക്ഷണം പ്രഖ്യാപിച്ചുമാണു പ്രചാരണം.

2014 ലെ തോൽവിയിൽനിന്നു പിടിച്ചുകയറി 2019 ൽ റെക്കോർ‌ഡ് ഭൂരിപക്ഷത്തോടെ ജയിച്ച യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് സ്വന്തം വീട്ടിലൊരാൾ എന്ന പ്രതിച്ഛായോടെയാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. 5 വർഷം എംപിയായിരുന്ന കാലത്തെ പ്രവർത്തനങ്ങളും കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ പടനയിച്ചുണ്ടാക്കിയ കർഷകപക്ഷ ഇമേജുമാണ് എൽഡിഎഫിലെ ജോയ്സ് ജോർജിന്റെ കൈമുതൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിച്ചതിന്റെ അനുഭവസമ്പത്തുമായാണ് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ പ്രചാരണം.  

റോഡ് മുതൽ കാട് വരെ

നേര്യമംഗലത്തു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹവുമായി കോതമംഗലത്തു നടത്തിയ സമരവും വനംവകുപ്പിനെതിരെ നാടാകെ ഉയർന്ന പ്രതിഷേധവും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 4 മാസത്തിനിടെ 5 പേരാണ് ഇടുക്കിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ, ഈ പ്രശ്നത്തെക്കുറിച്ച് എംപി പാർലമെന്റിൽ ഒരക്ഷരം പോലും മിണ്ടിയില്ലെന്നാണ് എൽഡിഎഫിന്റെ ആരോപണം. വന്യജീവിപ്രതിരോധത്തിനായി 30% എംപി ഫണ്ട് മാറ്റിവയ്ക്കുമെന്നാണ് ജോയ്സ് ജോർജിന്റെ വാഗ്ദാനം. വന്യജീവിശല്യം ഏറെയുള്ള ഇടമലക്കുടി ഗ്രാമം ഏറ്റെടുക്കുമെന്നും കേന്ദ്രസർക്കാരിന്റെ പ്രത്യേക പദ്ധതി മണ്ഡലത്തിൽ നടപ്പാക്കുമെന്നാണ് എൻഡിഎയുടെ പ്രഖ്യാപനം. 

2014–19 കാലത്തെ ഗ്യാപ് റോഡ് നിർമാണാനുമതിയും ജില്ലയിലെ ദേശീയപാതാ വികസനവും ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം കാട്ടിൽനിന്നു റോഡിലെത്തിച്ചത്. മൂന്നാർ–ബോഡിമെട്ട് റോഡ് പൂർത്തീകരണവും ചെറുതോണി പാലവുമടക്കമുള്ള പദ്ധതികൾക്കായി മുൻ എംപി ചെലവഴിച്ചുതീർക്കാത്ത 1.92 കോടി രൂപ ഉൾപ്പെടെ 19.45 കോടി രൂപ ചെലവഴിച്ചെന്നു ഡീനിന്റെ മറുപടി. കേന്ദ്ര പദ്ധതികളുടെ ഫണ്ട് വിഹിതം പതിന്മടങ്ങു കൂട്ടുമെന്നാണ് എൻഡിഎയുടെ വാഗ്ദാനം. 

പൗരത്വ വിഷയത്തിൽ പാർലമെന്റിൽ വിയോജിപ്പ് അറിയിച്ചില്ലെന്ന ജോയ്സിന്റെ ആരോപണത്തെ അപകീർത്തിക്കേസ് നൽകിയാണ് ഡീൻ നേരിട്ടത്. വനവിസ്തൃതി വർധിപ്പിക്കുമെന്ന കോ‍ൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ഇടുക്കിക്കെതിരാണെന്നും കർഷകരെ കുടിയിറക്കാൻ കൂട്ടുനിൽക്കുകയാണ് കോൺഗ്രസ് എന്നുമാണ് എൽഡിഎഫിന്റെ പുതിയ ആരോപണം. 

പൊടിപാറും ഫൈനൽ ലാപ്

ഡീൻ കുര്യാക്കോസിന്റെ 5 വർഷത്തെ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരവും കൂടിയാകുമ്പോൾ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫിന്റെ പ്രവർത്തനം. ആദ്യമായി പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ ജോയ്സ് ജോർജ് എന്ന മുൻ എംപിയുടെ സ്വീകാര്യതയിലും കേരള കോൺഗ്രസ് (എം) വോട്ടുകളിലും ഇടതുപാർട്ടികളുടെ ചിട്ടയായ സംഘടനാ സംവിധാനങ്ങളിലും എൽഡിഎഫ് പ്രതീക്ഷ വയ്ക്കുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വവും കേന്ദ്രസർക്കാർ വികസന വാഗ്ദാനങ്ങളുമാണ് അവസാനലാപ്പിലും എൻഡിഎയുടെ തുറുപ്പുചീട്ടുകൾ.

ഡീൻ കുര്യാക്കോസ് (42)

കോൺഗ്രസ് 

∙ 2019ൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ഇടുക്കി എംപി

∙ യൂത്ത് കോൺഗ്രസ് മുൻ 
സംസ്ഥാന സെക്രട്ടറി

∙ തൊഴിൽ, ഗ്രാമവികസന പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി അംഗം

അനുകൂലം

∙ മണ്ഡലത്തിന്റെ യുഡിഎഫ് 
അനുകൂല സ്വഭാവം

∙ മണ്ഡലത്തിൽ സുപരിചിതൻ

∙ കഴിഞ്ഞ 5 വർഷത്തെ 
വികസന പദ്ധതികൾ

പ്രതികൂലം

∙ പ്രചാരണത്തിൽ ദേശീയ 
നേതാക്കളുടെ കുറവ്

∙ ജില്ലയുടെ പ്രശ്നങ്ങൾ 
പാർലമെന്റിൽ ഉന്നയിച്ചില്ലെന്ന എതിരാളികളുടെ പ്രചാരണം

ജോയ്സ് ജോർജ് (53)

സിപിഎം

∙ കേരള ഹൈക്കോടതി
യിലും സുപ്രീം 
കോടതിയിലുമായി 26 വർഷമായി 
അഭിഭാഷകൻ

∙ 2014–19ൽ 
ഇടുക്കി 
എംപി

അനുകൂലം

∙ എംപിയായിരുന്ന കാലത്തെ 
പ്രവർത്തനങ്ങൾ

∙ ശക്തമായ മുന്നണി–സംഘടനാ 
സംവിധാനം

∙ മുഖ്യമന്ത്രിയടക്കമെത്തിയുള്ള 
പ്രചാരണം

പ്രതികൂലം

∙ വന്യജീവിശല്യമുൾപ്പെടെയുള്ള 
വിഷയങ്ങളിൽ സംസ്ഥാന 
സർക്കാരിനെതിരായ ജനവികാരം

∙ എംപിയല്ലാതിരുന്ന കാലയളവിൽ 
ജില്ലയിൽ സജീവമായിരുന്നില്ലെന്ന 
വിമർശനം

സംഗീത വിശ്വനാഥൻ (36)

ബിഡിജെഎസ്

∙ ബിഡിജെഎസ് സംസ്ഥാന വൈസ് 
പ്രസിഡന്റ്

∙ എസ്എൻഡിപി യോഗം 
വനിതാ സംഘം സെൻട്രൽ 
കമ്മിറ്റി 
സെക്രട്ടറി

∙ കെഎസ്എഫ്ഡിസി, എസ്‌സി എസ്ടി ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയവയുടെ ലീഗൽ സപ്പോർ‌ട്ട്

അനുകൂലം

∙ കേന്ദ്രസർക്കാരിന്റെ വികസന 
മുദ്രാവാക്യങ്ങളും നരേന്ദ്ര 
മോദിയുടെ നേതൃത്വം 
ഉയർത്തിപ്പിടിച്ചുള്ള പ്രചാരണവും

പ്രതികൂലം

∙ മുന്നണിയിലെ ഏകേപനമില്ലായ്മ

∙ പൗരത്വനിയമത്തിലുൾപ്പെടെ ഏതിർ മുന്നണികളുടെ ശക്തമായ പ്രചാരണം

English Summary:

loksabha elections 2024 Idukki constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com