ഭൂമി തരംമാറ്റം: ഒരേ നമ്പറിൽനിന്ന് അപേക്ഷ 17 ഓഫിസുകളിൽ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 27 ആർഡി ഓഫിസുകളിൽ 17ലും ഒരേ മൊബൈൽ നമ്പറിൽനിന്ന് ഭൂമി തരംമാറ്റത്തിനുള്ള ഒട്ടേറെ അപേക്ഷകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഒരേ നമ്പറിൽനിന്ന് അപേക്ഷ കിട്ടിയ ഓഫിസുകളും അപേക്ഷകളുടെ എണ്ണവും: പാലക്കാട്: 166, തൃശൂർ: 154, ചെങ്ങന്നൂർ: 93, നെടുമങ്ങാട്: 86, മൂവാറ്റുപുഴ: 66, പുനലൂർ: 44, ഫോർട്ട് കൊച്ചി: 21, പെരിന്തൽമണ്ണ: 19, കോട്ടയം: 14, ഒറ്റപ്പാലം: 13, തിരുവനന്തപുരം, ആലപ്പുഴ: 7 വീതം, കൊല്ലം, ഇരിങ്ങാലക്കുട: 6 വീതം, പാലാ: 5, കാഞ്ഞങ്ങാട്, മാനന്തവാടി: 3 വീതം. സംസ്ഥാനത്ത് ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതും 2008 ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമായ ഭൂമി ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കി ഇനം മാറ്റി നൽകുന്നതിലാണ് ക്രമക്കേട്.
ചട്ടം ലംഘിച്ച് തരംമാറ്റൽ
തിരുവനന്തപുരം, നെടുമങ്ങാട്, കൊല്ലം, പുനലൂർ, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, പാലാ, ഫോർട്ട് കൊച്ചി, മൂവാറ്റുപുഴ, പാലക്കാട്, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, വടകര, മലപ്പുറം, പെരിന്തൽമണ്ണ എന്നീ റവന്യു ഡിവിഷനൽ ഓഫിസുകളിൽ 50 സെന്റിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമിയുടെ 10% ജല സംഭരണത്തിനായി മാറ്റിവയ്ക്കണമെന്ന ചട്ടം വ്യാപകമായി അട്ടിമറിച്ചതായി കണ്ടെത്തി.
ഇടുക്കി, പാലക്കാട് ആർഡി ഓഫിസുകളിൽ 2017 നു ശേഷം ആധാരം ചെയ്ത വസ്തുക്കളും നിയമവിരുദ്ധമായി തരംമാറ്റി നൽകി. മാനന്തവാടി ഓഫിസിൽ യഥാർഥ വസ്തു ഉടമയുടെ അറിവില്ലാതെ ഡേറ്റ ബാങ്കിൽനിന്ന് ഒഴിവാക്കാൻ ഉടമയുടെ പേരിൽ ആരോ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പല ആർഡി ഓഫിസുകളിലും സ്ഥല പരിശോധന ആവശ്യമാണെന്നു കാണിച്ചു മാസങ്ങളായി അപേക്ഷകൾ മാറ്റിവച്ചതായും വിജിലൻസ് കണ്ടെത്തി.