ലോഡ്ജുകളിൽ ലഹരിവിൽപന: 6 ചെറുപ്പക്കാർ അറസ്റ്റിൽ
Mail This Article
കൊച്ചി∙ ലോഡ്ജുകൾ കേന്ദ്രീകരിച്ചു ലഹരിവിൽപന നടത്തിയ 6 പേർ എളമക്കരയിലെ ലോഡ്ജിൽ നിന്ന് അറസ്റ്റിൽ. രാസലഹരിയും കൊക്കെയ്നും കഞ്ചാവുമുൾപ്പെടെ ഇവരിൽനിന്നു പിടിച്ചെടുത്തു. വരാപ്പുഴ വേവുകാട്ട് അൽക്ക ബോണി (22), ഇടുക്കി തൊടുപുഴ എടവെട്ടി പുത്തൻവീട്ടിൽ ആഷിക് അൻസാരി (22), പാലക്കാട് വിശ്വകർമനഗർ മുരളി ഹൗസിൽ എം.സി.സൂരജ് (26), പാലക്കാട് നെന്മാറ പുറയംപള്ളം കയറടി നെടൂർ കോളനിയിൽ ആർ.രഞ്ജിത് (24), പാലക്കാട് ഷൊർണൂർ കളത്തുപടിക്കൽ മുഹമ്മദ് അസർ (18), തൃശൂർ മാള പള്ളിപ്പുറം തളിയപറമ്പിൽ അബിൻ ലൈജു (18) എന്നിവരാണു കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും എളമക്കര പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന അജിത്ത്, മിഥുൻ മാധവ് എന്നിവർ പൊലീസ് എത്തുന്നതിന് തൊട്ടുമുൻപു കടന്നുകളഞ്ഞു.
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിലെ 401–ാം നമ്പർ മുറി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. ലഹരിക്കച്ചവടത്തിന്റെ വരവു ചെലവു ലാഭക്കണക്കുകൾ എഴുതി സൂക്ഷിച്ച ബുക്കും പൊലീസ് പിടിച്ചെടുത്തു. ലോഡ്ജ് മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന 0.84 ഗ്രാം കൊക്കെയ്ൻ, 1.65 ഗ്രാം രാസലഹരി, 8.69 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു. മോഡലിങ്ങിനും മറ്റു ജോലികൾക്കുമായി കൊച്ചിയിലെത്തിയ ഇവർ അമിത ലാഭം ലക്ഷ്യമിട്ടു ലഹരിക്കച്ചവടത്തിലേക്കു തിരിയുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പ്രതികളെല്ലാം ലഹരിക്ക് അടിമകളാണ്.
ബുധനാഴ്ച മാത്രം 8 പേർക്കു ലഹരിമരുന്നു വിറ്റ് 14,000 രൂപ ഈടാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കൈമാറുന്നവരുടെയും ഇടനിലക്കാരുടെയും വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായവരിൽ രഞ്ജിത്ത് 3 കൊലപാതകശ്രമ കേസുകളിലെയും പിടിച്ചുപറിക്കേസിലെയും പ്രതിയാണ്. സൂരജിനെതിരെ വിവിധ സ്റ്റേഷനുകളിലായി 4 മോഷണക്കേസുണ്ട്.