തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; കരട് പട്ടിക ജൂൺ 6ന് പ്രസിദ്ധീകരിക്കും
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വോട്ടർ പട്ടിക പുതുക്കുന്നു. കരട് പട്ടിക ജൂൺ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു ചേർത്ത് വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ സംബന്ധിച്ചു ചർച്ച നടത്തിയ ശേഷമാണ് കമ്മിഷണർ ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്നിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടർ പട്ടിക പുതുക്കുക.
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർ പട്ടിക എല്ലാ വർഷവും പുതുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ മാതൃക പിന്തുടരാൻ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ കഴിഞ്ഞ വർഷം മുതലാണു തീരുമാനിച്ചത്. ഇതു പ്രകാരം 2023 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടന്നത്.
ഇനി നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകൾ പുതുക്കിയ വോട്ടർ പട്ടിക പ്രകാരമായിരിക്കും. പട്ടിക പുതുക്കുന്നതിനു മുന്നോടിയായി നടക്കേണ്ട രാഷ്ട്രീയകക്ഷികളുടെ യോഗം, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ പരിശീലനം തുടങ്ങിയവ സംബന്ധിച്ചും തിരഞ്ഞെടുപ്പു കമ്മിഷണർ കലക്ടർമാർക്കു നിർദേശം നൽകി.