ADVERTISEMENT

ശബരിമല ∙ പമ്പയിൽ നിന്നു സന്നിധാനത്തേക്കു നിർമിക്കുന്ന റോപ്‌ വേയ്ക്കു വനഭൂമി വിട്ടുകിട്ടാൻ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ റവന്യു വകുപ്പ് പകരം സ്ഥലം നൽകും. റോപ്‌വേയ്ക്കു ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടാനുള്ള പ്രാഥമിക നടപടികളിലേക്കു കടന്നു. 

റോപ്‌വേയുടെ ആകെ ദൂരം 2.90 കിലോമീറ്റർ. പമ്പ ഹിൽടോപ്പിലാണു ലോവർ ടെർമിനൽ. അപ്പർ ടെർമിനൽ സന്നിധാനം പൊലീസ് ബാരക്കിനു സമീപത്തും. 5 ടവറുകൾ ഉണ്ട്. പമ്പാനദിയുടെ ഹിൽടോപ്പ് പാർക്കിങ് വശം, നീലിമല മുകൾ ഭാഗം. സ്വാമി അയ്യപ്പൻ റോഡിലെ ചരൽമേട്, മരക്കൂട്ടം ജംക്‌ഷൻ, ചന്ദ്രാനന്ദൻ റോഡിൽ പാറമട ഭാഗത്തുനിന്ന് 350 മീറ്റർ താഴെ എന്നിവിടങ്ങളിലായി അഞ്ച് തൂണുകൾ സ്ഥാപിക്കും. അവസാനത്തെ ടവറിൽ നിന്നു സന്നിധാനത്തെ പൊലീസ് ബാരക്കിനു പിന്നിലുള്ള സ്റ്റേഷനിലെത്താം. 

ടവറുകൾക്ക് 40 മീറ്റർ മുതൽ 70 മീറ്റർ വരെ ഉയരമുണ്ട്. അതിനാൽ മുറിക്കേണ്ട മരങ്ങൾ 20 ആയി ചുരുങ്ങി. ആകെ ഒന്നര ഏക്കർ വനഭൂമിയാണു വേണ്ടി വരുന്നത്. വനഭൂമി വിട്ടുകിട്ടണമെങ്കിൽ പകരം സ്ഥലം നൽകണം. ഇതിന്റെ സ്കെച്ചും പ്ലാനും അടങ്ങുന്ന റിപ്പോർട്ട് സഹിതം വേണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകാൻ.

ദേവസ്വം ബോർഡിന്റെ അപേക്ഷയനുസരിച്ചാണ് ചിന്നക്കനാലിൽ 4.53 ഹെക്ടർ റവന്യു ഭൂമി കണ്ടെത്തിയത്. ഇത് വനത്തോടു ചേർന്നു കിടക്കുന്നതിനാൽ അനുയോജ്യമാണെന്നു വനം വകുപ്പ് കണ്ടെത്തി. തുടർ നടപടിക്കായി ഫയൽ റവന്യു മന്ത്രിയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. ഇതു ദേവസ്വം ബോർഡിനു വിട്ടു നൽകി റവന്യു വകുപ്പ് ഉത്തരവ് ഇറക്കണം. അതുകൂടി ലഭിച്ചാലേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകാൻ കഴിയൂ. 

80 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. 2 വർഷത്തിനുള്ളിൽ റോപ്‌വേ യാഥാർഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്താൻ 18 സ്റ്റെപ്സ് ദാമോദർ കേബിൾ കാർ ലിമിറ്റഡ് എന്ന കമ്പനിയാണ് തയാറായിട്ടുള്ളത്. സാധനങ്ങൾ എത്തിക്കാൻ മാത്രമുള്ള റോപ്‌വേയാണു നിർമിക്കുക. 

ആകെ ദൂരം: 2.90 കിമീ

5 ടവറുകൾ: പമ്പാതീരത്തെ ഹിൽടോപ്പ് പാർക്കിങ് വശം, നീലമല, ചരൽമേട്, മരക്കൂട്ടം ജംക്‌ഷൻ, ചന്ദ്രാനന്ദൻ റോഡ് 

ടവറുകളുടെ ഉയരം: 40 മുതൽ 70 മീറ്റർ വരെ

English Summary:

Ropeway to deliver goods to Sannidhanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com