ADVERTISEMENT

പത്തനംതിട്ട ∙ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്നവരിൽ പൊലീസ് രേഖകളിൽ എസ്എഫ്ഐ അനുഭാവികൾക്കെതിരായ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും. കാപ്പ കേസിലുൾപ്പെടെ പ്രതിയായിരുന്ന മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്ന സുധീഷ് പൊലീസ് രേഖകളിൽ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ നവംബറിൽ സിനിമ കണ്ടു മടങ്ങിയ എസ്എഫ്ഐ അനുഭാവികളായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രനാണ് ഒന്നാം പ്രതി. ശരൺ ഈ കേസിൽ ജാമ്യമെടുത്തിരുന്നു. നാലാം പ്രതിയായ സുധീഷ് ഒളിവിൽ ആണെന്നാണ് പൊലീസ് പറയുന്നത്. സിനിമ കണ്ട് കോഴഞ്ചേരിയിലേക്കു മടങ്ങും വഴി എസ്എഫ്ഐ അനുഭാവികളായ 2 യുവാക്കൾ കാർ നിർത്തി സെൽഫി എടുക്കുന്നതു കണ്ട് ശരൺചന്ദ്രനും സുധീഷുമടക്കമുള്ള സംഘം പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇടിവള ഉപയോഗിച്ച് മർദിച്ചെന്നും കാറിൽ കയറ്റി വശങ്ങളിൽ ഇടിപ്പിച്ചെന്നും മറ്റാളുകൾ വന്നില്ലായിരുന്നെങ്കിൽ മരണം പോലുമുണ്ടായേനെയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 8 പ്രതികളാണ് ഈ കേസിലുള്ളത്.

ബിജെപിയിൽ നിന്ന് 60ലേറെ പ്രവർത്തകർ വർഗീയത ഉപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേരുന്നു എന്നാണ് സിപിഎം അവകാശപ്പെട്ടത്. ഇതിലൊരാൾ കഞ്ചാവുമായി പിടിയിലായപ്പോൾ എക്സൈസിന്റെ ഗൂഢാലോചനയെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു. തുടർച്ചയായി വിമർശനങ്ങൾ ഉയർന്നതോടെ സിപിഎം പ്രതിരോധത്തിലായി. സ്വീകരിച്ച എല്ലാവരെയും അറിയില്ലെന്നും വിശദമായി പരിശോധിക്കണമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ആകെ 62 പേരാണ് കാപ്പ കേസ് പ്രതിക്കൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിൽ എത്തിയത്.

English Summary:

Those who joined in CPM have history of murder attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com