ADVERTISEMENT

കോഴിക്കോട് ∙ പിഎസ്‌സി കോഴ വിവാദത്തിൽ പാർട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമ പോരാട്ടം തുടരണമെന്നും സിപിഎമ്മിൽ നിന്നു പുറത്തായ പ്രമോദ് കോട്ടൂളി. താൻ കോഴ വാങ്ങിയോ എന്ന് പൊതുസമൂഹത്തിന് അറിയണം. അതിനു വേണ്ടിയാണ് പോരാട്ടം. പാർട്ടിയെ തള്ളിപ്പറയില്ല. വിവാദത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം.

പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ കഴിവുള്ള ശക്തി ഏതാണെന്ന് പുറത്തുകൊണ്ടുവരണം. അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി പൊലീസിന് ഇന്നലെ പരാതി നൽകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും നൽകിയിട്ടില്ല. ഇന്ന് കമ്മിഷണർക്കു പരാതി നൽകുമെന്നാണ് വിവരം.

ചതിയെന്ന് ഫെയ്സ്ബുക്കിൽ കമന്റ്

അതേസമയം, പാർട്ടി ശിക്ഷാനടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റി അംഗം ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെ മുനവച്ച കമന്റുമായി പ്രമോദ് കോട്ടൂളി രംഗത്തെത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ പോസ്റ്റിന് താഴെയാണ് 'പ്രേമൻ എല്ലാ ചതികളിലും നിങ്ങളാണ് നായകൻ:' എന്നു കമന്റിട്ടത്.

‘പാർട്ടിയുടെ സൽപേരിനു കളങ്കമുണ്ടാക്കുന്നതും പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് ബോധ്യമായതിനെത്തുടർന്ന് കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗമായ കെ.വി.പ്രമോദിനെ (പ്രമോദ് കോട്ടൂളി) പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കാൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു’ എന്നാണ് പ്രേംകുമാറിന്റെ പോസ്റ്റ്.

കെ.സുരേന്ദ്രൻ പരാതി നൽകി

പിഎസ്‌സി കോഴ വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഡിജിപിക്കു പരാതി നൽകി. കേസിൽ കേന്ദ്ര ഏജൻസികൾ വരേണ്ട സമയത്തു വരുമെന്ന് സുരേന്ദ്രൻ പറ‍ഞ്ഞു. ഡിജിപിക്കും ഗവർണർക്കും പരാതി കൊടുത്തിട്ടു നടപടി ഇല്ലെങ്കിൽ ബിജെപി വേറെ വഴി നോക്കും.

കേസിൽ എന്തുകൊണ്ടാണ് എഫ്ഐആർ ഇടാത്തതെന്നു കെ.സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിന് പാർട്ടിക്കാരെ തിരുകിക്കയറ്റാനുള്ള സംവിധാനം പിഎസ്‍സിയിലുണ്ട്. നിയമിക്കപ്പെട്ട അംഗങ്ങൾ അഴിമതിക്കാരാണ്. കൈക്കൂലി മുതലാക്കുന്നത് അനധികൃത നിയമങ്ങൾ വഴിയാണ്. പി. മോഹനന്റെയും കരീമിന്റെയും വലംകയ്യാണ് പ്രമോദ് കോട്ടൂളി. കേസ് വഴിതിരിച്ചുവിടാനാണ് ബിജെപി പ്രാദേശിക നേതാവിന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

പരാതി നൽകിയിട്ടില്ലെന്ന് ശ്രീജിത്ത്

കോഴിക്കോട് ∙ പിഎസ്‌സി അംഗത്വം ലഭിക്കാൻ കോഴ വാങ്ങിയെന്ന് താൻ ആർക്കും പരാതി നൽകിയിട്ടില്ലെന്നും സിപിഎം  പുറത്താക്കിയ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും ചേവായൂർ സ്വദേശി ശ്രീജിത്ത്.

താനും പ്രമോദും വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. പ്രമോദുമായി ഒരു പണമിടപാടുമില്ല. താനും കുടുംബവും മംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കോഴിക്കോട്ടെത്തിയ ശേഷം പ്രമോദിനെ കണ്ട് സംസാരിക്കും. പണം കൊടുത്ത് ജോലി      വാങ്ങേണ്ട ആവശ്യം തന്റെ കുടുംബത്തിന് ഇല്ലെന്നും ശ്രീജിത്ത് പറഞ്ഞു.

ആരാണ് തന്റെ പേര് വലിച്ചിഴച്ചത് എന്ന് അറിയില്ല. 22 ലക്ഷംരൂപ കൊടുത്തുവെന്ന് ഉന്നയിച്ചത് ആരാണെന്നും കണ്ടെത്തണം. ചേവായൂരിലെ തന്റെ വീട്ടിൽ പ്രമോദ് എത്തിയത് കാര്യങ്ങൾ അന്വേഷിക്കാൻ ആകുമെന്നും ശ്രീജിത്ത് പറഞ്ഞു.

English Summary:

Conspiracy behind PSC bribery scandal says Pramod Koottoli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com