ADVERTISEMENT

തിരുവനന്തപുരം∙ 47 വകുപ്പുകൾക്കു കീഴിൽ 13,013 കോടി രൂപയുടെ പദ്ധതികൾ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ 100 ദിന കർമപദ്ധതി തുടങ്ങി. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഒക്ടോബർ 22 വരെയുള്ള കർമപദ്ധതി. രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 706 പദ്ധതികൾ പൂർത്തീകരിക്കുകയും 364 പദ്ധതികൾ ആരംഭിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

761.93 കോടി ചെലവിൽ നിർമിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11 കെട്ടിടങ്ങൾ, 90.91 കോടിയുടെ 9 പാലങ്ങൾ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. 437.21 കോടി വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി ചെലവു വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി ചെലവു വരുന്ന 9 പാലങ്ങൾ എന്നിവയുടെ നിർമാണ ഉദ്ഘാടനവും 100 ദിവസത്തിനുള്ളിൽ നടത്തും. 30,000 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 37 സ്മാർട് വില്ലേജ് ഓഫിസുകളുടെ പൂർത്തീകരണവും 29 സ്മാർട് വില്ലേജ് ഓഫിസുകളുടെ നിർമാണ ഉദ്ഘാടനവും ഈ ഘട്ടത്തിൽ നടക്കും. 456 റേഷൻ കടകൾ കൂടി കെ സ്റ്റോറുകളായി നവീകരിക്കും. ഇതോടെ കെ സ്റ്റോറുകൾ 1,000 ആകും. കാൻസർ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കലിനുമുള്ള മരുന്നുകൾ ലാഭം ഒഴിവാക്കി കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി രോഗികൾക്കു നൽകുന്ന പദ്ധതി തുടങ്ങും. ‌

ലൈഫ് മിഷനിലൂടെ പുതിയ 10,000 വ്യക്തിഗത ഭവനങ്ങൾ കൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ടൂറിസം ഹബ്ബാക്കി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്ക് മാത്രമായി പുതിയ പോളിടെക്നിക് കോളജ്, കണ്ണൂർ മുഴപ്പിലങ്ങാട് - ധർമടം ബീച്ചിന്റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ 250 എംപിഐ ( മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ) ഫ്രാഞ്ചൈസി ഔട്‌ലെറ്റുകൾ തുടങ്ങിയവ പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും. പദ്ധതികളുടെ വിശദവിവരങ്ങൾ https://100days.kerala.gov.in എന്ന വെബ്‌സൈറ്റിൽ. 

English Summary:

Kerala government's 100-day action plan has begun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com