ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു രാവിലെ 11നു വയനാട് കലക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും. 2 ദിവസത്തെ രക്ഷാപ്രവർത്തനത്തിൽ 1592 പേരെ രക്ഷപ്പെടുത്താനായെന്നും രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

  1167 പേ‍ർ ഉൾപ്പെടുന്ന സംഘത്തെയാണു നിയോഗിച്ചിട്ടുള്ളത്. മുണ്ടക്കൈയിൽനിന്നു ചൂരൽമലയിലേക്കുള്ള പാലം ഇന്നു പൂർത്തിയാക്കാനാകുമെന്ന് സൈന്യത്തിന്റെ പ്രതിനിധികൾ അവലോകനയോഗത്തിൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലുണ്ടായതു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടും.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്, ഇടയ്ക്ക് എല്ലാവരും ഉന്നയിക്കുന്ന ഒരു കാര്യമായി മാത്രമേ കാണുന്നുള്ളൂവെന്നും അതിതീവ്ര മഴ ഇവിടെ മാത്രമല്ലല്ലോ ഉള്ളതെന്നും ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം വയനാട് പുനരധിവാസത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. എം.എ.യൂസഫലി, രവി പിള്ള, ടി.എസ്.കല്യാണരാമൻ എന്നിവർ 5 കോടി രൂപ വീതം വാഗ്ദാനം ചെയ്തു.

അദാനി പോർട്സ് ലിമിറ്റഡ് 5 കോടിയും നോർക്ക ഡയറക്ടർ ജയകൃഷ്ണമേനോൻ ഒരു കോടിയും വാഗ്ദാനം ചെയ്തു. 

കെഎസ്എഫ്ഇ 5 കോടി, കനറാ ബാങ്ക് ഒരു കോടി, കെഎംഎംഎൽ 50 ലക്ഷം, വനിതാ വികസന കോർപറേഷൻ 30 ലക്ഷം, നടൻ വിക്രം 20 ലക്ഷം, ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് 10 ലക്ഷം എന്നിങ്ങനെ നൽകി. 

  തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച 5 കോടി രൂപ പൊതുമരാമത്തു മന്ത്രി ഇ.വി.വേലു മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി. ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉരുൾപൊട്ടൽ ദുരന്തം അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫിസിൽ യോഗം ചേർന്നു. 

ചീഫ് സെക്രട്ടറി ഡോ.വി.വേണു, തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ നേരിട്ടും സൈനിക പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നുള്ളവർ ഓൺലൈനായും പങ്കെടുത്തു.

ക്യാംപുകളിൽ അവശ്യസാധനങ്ങൾ ഉറപ്പാക്കും: മന്ത്രി

ചൂരൽമല ∙ ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പെട്രോൾ, ഡീസൽ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനവും ദുരന്തമേഖലയിൽ മണ്ണെണ്ണയും എത്തിയിട്ടുണ്ടെന്നും പറഞ്ഞു. ചൂരൽമലയിലെ ദുരന്തപ്രദേശവും ദുരിതാശ്വാസ ക്യാംപുകളും മന്ത്രി സന്ദർശിച്ചു. 

   പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫിസർ ടി.ജെ.ജയദേവിനെ ഭക്ഷ്യ വകുപ്പിന്റെ നോഡൽ ഓഫിസറായി നിയമിച്ചു. 

 പ്രവർത്തനം നിലച്ചുപോയ റേഷൻ കടകൾ ഉടൻ തുറന്നു പ്രവർത്തിക്കും.

   ഈ കടകളിൽനിന്നു റേഷൻ കൈപ്പറ്റാൻ ആകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകും. 

   ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിന് ഭക്ഷ്യധാന്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ദുരന്തപ്രദേശത്തു പ്രവർത്തിക്കുന്ന മേപ്പാടി, കൽപറ്റ സൂപ്പർ മാർക്കറ്റുകളിലും കൽപറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സിഎംഡിക്ക് മന്ത്രി നിർദേശം നൽകി.

പണം പിരിക്കരുത്, ഭക്ഷണം,വസ്ത്രം ശേഖരിക്കേണ്ട: മുഖ്യമന്ത്രി

∙ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ ഈ ഘട്ടത്തിൽ ആരും പണം പിരിക്കുകയോ ഭക്ഷണവും വസ്ത്രവും ശേഖരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി. അങ്ങനെ ചെയ്യുന്നവർ പിൻമാറണം. ഈ ഘട്ടത്തിൽ അത് അവിടെ ഉപകാരപ്പെടില്ല. ഇതുവരെ ശേഖരിച്ചവർ കലക്ടർമാർക്കു കൈമാറിയ ശേഷം പിൻമാറണം. ആവശ്യം വന്നാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കും. ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകാൻ എല്ലാവരും മുന്നോട്ടുവരണം. വയനാട് ജില്ലാ ഭരണകൂടം ദുരന്തമേഖലയിൽ ആവശ്യമായ ഭക്ഷണവും വസ്ത്രവും അവശ്യവസ്തുക്കളും എത്തിക്കുന്നുണ്ട്.

English Summary:

All party meeting today in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com