കൂടിക്കാഴ്ച: പ്രതികരണം വേണ്ടെന്ന് ആർഎസ്എസ്; വ്യക്തത ആഗ്രഹിച്ച് ബിജെപി
Mail This Article
കൊച്ചി / തിരുവനന്തപുരം ∙ ആർഎസ്എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എം.ആർ.അജിത്കുമാർ തൃശൂരിൽ ചർച്ച നടത്തിയെന്ന വിഷയത്തിൽ ഇനി പ്രതികരണത്തിനില്ലെന്ന് ആർഎസ്എസ് വ്യക്തമാക്കി.
കൂടിക്കാഴ്ച നടന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഉത്തരകേരള പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞിരുന്നു. എന്നാൽ, കൂടിക്കാഴ്ച നടന്നെന്ന സ്ഥിരീകരണം അജിത് കുമാറും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തെ സഹായിച്ച വ്യക്തികളും നൽകി. ഇതോടെ ആർഎസ്എസിന്റെ സംസ്ഥാനത്തെ നേതാക്കൾ പ്രതികരിക്കാനില്ലെന്ന നിലപാടിലേക്കു മാറി. ‘ഈ വിഷയത്തിൽ പ്രത്യേകിച്ചൊരു അഭിപ്രായവും പറയാൻ ഉദ്ദേശിക്കുന്നില്ല’ എന്ന് ഉത്തര കേരള പ്രാന്ത സംഘചാലക് കെ.കെ.ബാലറാമും ‘ഈ വിഷയത്തിൽ തുടർപ്രതികരണത്തിനില്ല’ എന്നു പി.എൻ.ഈശ്വരനും വ്യക്തമാക്കി.
അതേസമയം, സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന അഭിപ്രായം ബിജെപിക്കുണ്ട്. കൂടിക്കാഴ്ച എന്തിനു വേണ്ടിയായിരുന്നുവെന്ന് ആർഎസ്എസ് നേതൃത്വം വ്യക്തമാക്കുമെന്നു ബിജെപി ദേശീയ നിർവാഹകസമിതി അംഗം വി.മുരളീധരൻ അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.