ADVERTISEMENT

തിരുവനന്തപുരം ∙ ‘ബിജെപി വിരുദ്ധത’യെന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയ മുദ്രാവാക്യം സംരക്ഷിക്കുന്ന തീരുമാനം ഉണ്ടാകണമെന്ന മുന്നണിക്കുള്ളിലെ വികാരത്തെ അവഗണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ഒരേ സമയം വലിയ പ്രതിഷേധവും നിരാശയുമാണ് ഘടകകക്ഷികൾക്കു നൽകുന്നത്. സർക്കാരിലെ ഒരു ഉന്നതോദ്യോഗസ്ഥന് ആർഎസ്എസുമായുള്ള സമ്പർക്കം സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലേക്കു വളർന്നിട്ടും മുഖ്യമന്ത്രി തുടരുന്ന കടുംപിടിത്തം സിപിഎമ്മിൽത്തന്നെ സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. രഹസ്യമായും പരസ്യമായും ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രി തള്ളിയതിന്റെ അമർഷം സിപിഐയെ ഗ്രസിച്ചു. എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുന്നതിനു മുൻപായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐ പിന്നോട്ടുപോകില്ലെന്നു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നു ചൂണ്ടിക്കാട്ടി നിസ്സഹായത പ്രകടിപ്പിക്കുകയാണ് സിപിഎം നേതൃത്വം ചെയ്തത്. 

ബിജെപിയുടെ കേരള ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ടതിനെത്തുടർന്നുള്ള വിവാദത്തിന്റെ പേരിൽ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് തെറിച്ച ഇ.പി.ജയരാജൻ ഇവിടെ ഇരട്ട നീതിയാണോയെന്നു സംശയിച്ചേക്കാം. ജാവഡേക്കറെ കണ്ട കാര്യം തിരഞ്ഞെടുപ്പുദിനത്തിൽ സമ്മതിച്ചതിന്റെ പേരിൽ മിനിറ്റുകൾക്കകം അദ്ദേഹത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെ എഡിജിപിക്കു കിട്ടിവരുന്നത് ഭരണ നേതൃത്വത്തിന്റെ പൂർണ സംരക്ഷണമാണ്. ജയരാജന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ നടപടി പ്രതീക്ഷിക്കാത്ത സമയത്തു വരുമെന്നു വിശദീകരിക്കുന്നവരുണ്ട്. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ ന്യൂനപക്ഷ വോട്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടതിന്റെ പേരിൽ പരിതപിക്കുകയും തിരുത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത മുന്നണിക്ക് ഈ രാഷ്ട്രീയ അനിശ്ചിതത്വം ഗുണം ചെയ്യില്ലെന്ന വികാരമാണ് എൽഡിഎഫ് യോഗത്തിലുണ്ടായത്. കണ്ടതല്ല കാര്യമെന്നും കൂടിക്കാഴ്ചയിൽ എന്തു സംഭവിച്ചു എന്നതാണ് പരിശോധിക്കേണ്ടതെന്നുമുള്ള പരിച തീർക്കാൻ സിപിഎം ശ്രമിക്കുന്നുണ്ട്. 2013 ൽ തൊഴിൽ മന്ത്രിയായിരിക്കെ നടത്തിയ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കൊപ്പം, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കണ്ടതിന്റെ പേരിൽ ഷിബു ബേബിജോണിന്റെ രാജി ആവശ്യപ്പെട്ട ഇടതു മുന്നണിയാണ് ഈ ന്യായീകരണം നടത്തുന്നത്. 

മുന്നണി യോഗത്തിൽ നടന്നത് 

∙ ബിനോയ് വിശ്വം (സിപിഐ): ആർഎസ്എസ് നേതൃത്വവുമായി എഡിജിപി നടത്തിയ ചർച്ചകൾ കടുത്ത അച്ചടക്കലംഘനവും ഇടതുമുന്നണിയുടെ നയങ്ങൾക്കു ചേരാത്തതുമാണ്. മുന്നണി ഗൗരവത്തോടെ ചർച്ച ചെയ്യുകയും ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയും വേണം 

∙ വർഗീസ് ജോർജ് (ആർജെഡി): ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വലിയ തോൽവി പോലും എൽഡിഎഫ് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ഇതൊരു രാഷ്ട്രീയ ഫോറമാണ്. ആർഎസ്എസ് ഉന്നതരുമായി എഡിജിപി നടത്തുന്ന കൂടിക്കാഴ്ച രാഷ്ട്രീയ വിഷയമായി മാറിയതിനാൽ അക്കാര്യം ഇവിടെ ചർച്ച ചെയ്യണം. 

∙ പി.സി.ചാക്കോ (എൻസിപി): പൊലീസിന്റെ പ്രകോപനപരമായ പെരുമാറ്റമാണ് പൂരം കലക്കലിനു കാരണമായതെന്ന വിമർശനമുണ്ട്. ആർഎസ്എസുമായി ചർച്ച നടത്തിയ എഡിജിപിയുടെ നടപടി നിസ്സാരമല്ല. അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടത്. 

∙ മുഖ്യമന്ത്രി പിണറായി വിജയൻ: നിങ്ങൾ പറഞ്ഞ കാര്യം ഡിജിപി അന്വേഷിക്കും. ആ റിപ്പോർട്ട് വരട്ടെ. ആരോപണങ്ങൾ പരിശോധിച്ച് മലപ്പുറത്തെ പൊലീസിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. കുറ്റം തെളിഞ്ഞാൽ ഇതിലും നടപടി ഉണ്ടാകും. 

(മറ്റു ഘടകകക്ഷികൾ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല) 

English Summary:

Anti-BJP Rhetoric Fades? Pinarayi Vijayan's Stance Creates Rift Within Left Front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com