ADVERTISEMENT

കൊച്ചി ∙ വാഹനങ്ങളുടെ ഗ്ലാസുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്സിങ് ആണെങ്കിൽ ഉദ്യോഗസ്ഥർ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്ന ഹൈക്കോടതി വിധിയോടെ ഇതു സംബന്ധിച്ച ആശയക്കുഴപ്പത്തിനു വിരാമമായി. ചട്ടത്തിൽ ഭേദഗതി വന്ന ശേഷം ഗ്ലാസുകളിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നവർക്ക് എതിരെ മോട്ടർ വാഹന വകുപ്പ് നടപടി എടുത്തിരുന്നു. വാഹനത്തിന്റെ മുൻ–പിൻ ഗ്ലാസുകളിൽ 70%, സൈഡ് ഗ്ലാസുകളിൽ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നു പോകണമെന്നാണു ചട്ടത്തിലെ വ്യവസ്ഥ.

info-cooling

ചൂടിന്റെ 70% വരെ പുറന്തള്ളുന്ന ഫിലിം വിപണിയിൽ ലഭ്യമാണെന്ന് ഹർജിക്കാരനും ഗാർവാറെ ഹൈടെക് ഫിലിംസ് കമ്പനിയുടെ സംസ്ഥാന സ്റ്റോക്കിസ്റ്റുമായ എം.കെ. മുഹമ്മദ് പറഞ്ഞു. സൈഡ് ഗ്ലാസിൽ 50% പ്രകാശം കട്ട് ചെയ്യുന്നതു ചൂട് നല്ലതു പോലെ കുറയ്ക്കും. എസി ഉപയോഗം കുറയ്ക്കാനും ഇന്ധന ക്ഷമത കൂട്ടാനും ഇതു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി കൂളിങ് ഫിലം ഒട്ടിക്കാം, ചട്ടഭേദഗതി ഇങ്ങനെ

ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഗ്ലോബൽ ടെക്നിക്കൽ റഗുലേഷൻ അനുസരിച്ച് മോട്ടർ വാഹനങ്ങളുടെ ഗ്ലാസിൽ നിർദിഷ്ട നിലവാരമുള്ള സേഫ്റ്റി ഗ്ലെയ്സിങ് അനുവദിച്ചിട്ടുണ്ട്. സേഫ്റ്റി ഗ്ലെയ്സിങ് എന്നാൽ ടഫൻഡ് ഗ്ലാസ്സോ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം ലാമിനേറ്റ് ചെയ്തതോ ആകാം. ഇതിന് അനുസൃതമായി ബിഐഎസ് 2019ൽ ഇന്ത്യൻ നിലവാരം പുതുക്കി. (ഐഎസ് 2553) തുടർന്ന് കേന്ദ്ര സർക്കാർ 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തോടെ കേന്ദ്ര മോട്ടർ വാഹന ചട്ടത്തിലെ റൂൾ 100 ഭേദഗതി ചെയ്തു. ഇതോടെ, വാഹനങ്ങളിൽ സേഫ്റ്റി ഗ്ലാസ്സുകൾക്കു പുറമേ സേഫ്റ്റി ഗ്ലെയ്സിങ് കൂടി അനുവദിക്കപ്പെട്ടു. പ്രകാശം കടത്തി വിടുന്നതു സംബന്ധിച്ച നിബന്ധന മുൻപത്തെ പോലെ തുടരുന്നുണ്ടെങ്കിലും ഗ്ലെയ്സിങ് പ്ലാസ്റ്റിക് ഒട്ടിക്കാൻ നിയമപരമായി തടസ്സമില്ല എന്നതാണു പ്രധാന മാറ്റം.

ഹൈക്കോടതി പറഞ്ഞത് ; ഉത്തരവ് ചട്ട ഭേഗതിക്കു മുന്‍പ്

വാഹനത്തിന്റെ ഗ്ലാസിൽ ടിന്റഡ്, ബ്ലാക്ക് ഫിലിമുകൾ ഒട്ടിക്കുന്നത് ‘അവിഷേക് ഗോയങ്ക കേസി’ൽ സുപ്രീംകോടതി നിരോധിച്ചിരുന്നു. സുതാര്യത ഉറപ്പാക്കുന്ന സേഫ്റ്റി ഗ്ലാസ് മാത്രമേ വാഹന നിർമാതാവ് ഉപയോഗിക്കാവൂ എന്നും പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ഈ ഉത്തരവ് ചട്ട ഭേദഗതിക്കു മുൻപുള്ളതാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയ ചട്ടം വിലയിരുത്തിയാൽ നിശ്ചിത സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പതിപ്പിക്കാൻ തടസ്സമില്ല. വാഹന നിർമാതാവ് ഗ്ലാസിൽ ഫിലിം പതിപ്പിച്ചാൽ തെറ്റില്ല, ഉടമ പതിപ്പിച്ചാൽ തെറ്റ് എന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചു. പ്രീമിയം കാറുകളിൽ വാഹന നിർമാതാവ് സേഫ്റ്റി ഗ്ലെയ്സിങ് പതിപ്പിച്ചാൽ തെറ്റില്ല, ചെറിയ കാറുകളിൽ ഉടമ ചെയ്താൽ തെറ്റ് എന്ന നിലപാട് വ്യക്തികളുടെ അവകാശ നിഷേധമാണെന്നും കോടതി പറഞ്ഞു.

മോട്ടർ വാഹനവകുപ്പ് നിയമോപദേശം തേടും

വാഹനങ്ങളുടെ വശത്തെ ഗ്ലാസുകളിൽ സൂര്യപ്രകാരം തടയുന്നതിന് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതി നിർദേശത്തിൽ വ്യക്തതേടുന്നതിനും നിയമോപദേശം തേടുന്നതിനും മോട്ടർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിനുശേഷം ആവശ്യമെങ്കിൽ അപ്പീൽ നൽകുന്നതിനാണ് ആലോചന. കമ്പനികൾ പുറത്തിറക്കുന്ന സമയത്ത് ഗ്ലാസുകളിലുള്ള സൺകൺ‍ട്രോൾ സംവിധാനമല്ലാതെ ഫിലിം പതിപ്പിക്കുന്നതിന് നിലവിൽ വ്യവസ്ഥയില്ല. അതിനും ഹൈക്കോടതി നിർദേശമുണ്ടെന്ന വിവരങ്ങളിലാണ് മോട്ടർ വാഹനവകുപ്പ് വ്യക്തത തേടുന്നത്. മാത്രമല്ല, ഇക്കാര്യത്തിൽ നേരത്തേ സിംഗിൾ ബഞ്ച് വിധിയുണ്ടെന്നും മോട്ടർ വാഹനവകുപ്പ് പറയുന്നു.

English Summary:

Clarification in safety glazing on vehicle glasses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com