ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനും മുൻ എസ്പി സുജിത്ദാസിനും എതിരെ ഡിജിപിക്ക് കൂടുതൽ പരാതി നൽകി പി.വി.അൻവർ എംഎൽഎ. വധഭീഷണിയുള്ളതിനാൽ തന്റെ കുടുംബത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും ഡിജിപിക്ക് കത്തു നൽകി. 

   കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായതുമായി ബന്ധപ്പെട്ട കേസന്വേഷിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി യു.വിക്രമിന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനും കത്തു നൽകി.

കഴിഞ്ഞ 2 ദിവസമായി തലസ്ഥാനത്തുള്ള അൻവർ എഡിജിപിക്കെതിരായ ആക്രമണം കടുപ്പിക്കുകയാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് ബിജെപിക്കാരായ പ്രതികളെ രക്ഷിക്കാൻ അജിത്കുമാർ അന്വേഷണം അട്ടിമറിച്ചതു സംബന്ധിച്ചും സോളർ കേസ് പ്രതിയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്നാണ് ഡിജിപിക്ക് നൽകിയ പുതിയ പരാതിയിൽ ആവശ്യപ്പെടുന്നത്. 

അജിത്കുമാർ അനധികൃതമായി വിദേശയാത്രകൾ നടത്തുന്നത് സ്വർണക്കള്ളക്കടത്തിലൂടെയടക്കം സമ്പാദിക്കുന്ന പണം നിക്ഷേപിക്കാനാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ പുതിയ കെട്ടിടം നിർമിച്ചതു സ്വർണക്കള്ളക്കടത്തുകാരിൽ നിന്നും ക്വാറി ഉടമകളിൽ നിന്നും വൻ തോതിൽ പണം പിരിച്ചാണെന്നും അതിനു പിന്നിലെ തട്ടിപ്പും അന്വേഷിക്കണമെന്നുമാണ് മറ്റൊരു ആവശ്യം.

 ശശിക്കെതിരെ പരാമർശമില്ല

മാമി തിരോധാനക്കേസ് അന്വേഷിക്കുന്ന യു.വിക്രമിനെ സ്ഥലം മാറ്റിയതിനെതിരെ ആക്‌ഷൻ കൗൺസിൽ തനിക്കു നൽകിയ അപേക്ഷയടക്കമാണ് എഡിജിപിക്ക് കത്ത് നൽകിയിരിക്കുന്നതെന്ന് അൻവർ പറഞ്ഞു.  

    കഴിഞ്ഞ ദിവസം മലപ്പുറത്തെ പൊലീസിൽ നടത്തിയ കൂട്ട സ്ഥലം മാറ്റത്തിലാണ് വിക്രമിനെയും മാറ്റിയത്. മാമിയുടെ തിരോധാനത്തിൽ എഡിജിപി അജിത്കുമാറിന് പങ്കുണ്ടെന്ന് അൻവർ മുൻപ് ആരോപിച്ചിരുന്നു. നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ ദിവസമാണു ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട് – വയനാട് യൂണിറ്റാണു കേസന്വേഷിക്കുന്നതെങ്കിലും യൂണിറ്റ് മേധാവി ഹൈദരാബാദിൽ പരിശീലനത്തിലായതിനാൽ അന്വേഷണച്ചുമതല വിക്രമിനെ ഏൽപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം.

അതേസമയം, ഡിജിപിക്ക് നൽകിയ പുതിയ പരാതികളിലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പരാമർശമൊന്നുമില്ല. ശശിക്കെതിരെയും പരാതി നൽകുമെന്ന് അൻവർ പറഞ്ഞിരുന്നു.

English Summary:

PV Anwar intensified attack against ADGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com