പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം
Mail This Article
മലപ്പുറം∙ പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും സമസ്ത മുഖപത്രം ‘സുപ്രഭാതത്തിന്റെ’ മുഖപ്രസംഗം. അൻവർ ഉയർത്തിയ ആരോപണങ്ങൾ കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന് ഏൽപിച്ച ആഘാതം ചെറുതല്ല. ഈ മുറിവിനു മുഖ്യമന്ത്രിയിൽനിന്നും സിപിഎം നേതൃത്വത്തിൽനിന്നും ജനം മറുമരുന്നു പ്രതീക്ഷിച്ചിരുന്നു. എഡിജിപിയുടെയും അദ്ദേഹത്തിനു കീഴിലുള്ള ചില ക്രിമിനൽ പൊലീസുകാരുടെയും മനോവീര്യത്തിനു മുകളിലാണ് ഇന്നാട്ടിലെ കോടിക്കണക്കിനു ജനങ്ങളുടെ മനസ്സെന്നു മുഖ്യമന്ത്രി തിരിച്ചറിയണമെന്നു മുഖപ്രസംഗം ആവശ്യപ്പെടുന്നു.
കേരള പൊലീസിൽ ആർഎസ്എസിന്റെ സ്ലീപ്പിങ് സെല്ലുകളുണ്ടെന്നതു കാലങ്ങളായുള്ള ആരോപണമാണ്. മുൻ ഡിജിപി രമൺ ശ്രീവാസ്തവ മുതൽ മുൻ മലപ്പുറം എസ്പി എസ്.സുജിത് ദാസ് വരെ എത്രയോ ഉദാഹരണങ്ങൾ മുന്നിലുണ്ട്. മലപ്പുറത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്രിമിനൽ ജില്ലയായി മാറ്റുകയെന്നതായിരുന്നു ഈ സ്ലീപ്പിങ് സെല്ലിന്റെ ലക്ഷ്യം. രാജാവിനൊപ്പമുള്ള പലരും നഗ്നരാണെന്നു വിളിച്ചു പറഞ്ഞ ഇടതുപക്ഷ എംഎൽഎയുടെ രാഷ്ട്രീയ ഡിഎൻഎ പരതുന്നതിലാണു മുഖ്യമന്ത്രിക്കു താൽപര്യം.
ബിജെപിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്തെന്നും എഡിജിപി ദല്ലാളായി വർത്തിച്ചെന്നുമുള്ള ആരോപണത്തിനു മറുപടി വേണം. ഭരണപക്ഷ എംഎൽഎ ഉന്നയിച്ച, തെളിവുകളേറെയുള്ള ആരോപണങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രതിപക്ഷത്തിന് എന്തിനാണിത്ര കയ്യറപ്പെന്നും മുഖപ്രസംഗം ചോദിക്കുന്നു.