‘അൻവറും എഡിജിപിയും ഫോൺ ചോർത്തിയിട്ടില്ല’: ഗവർണർക്ക് റിപ്പോർട്ട് നൽകി സർക്കാർ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച പി.വി.അൻവറും ആരോപണവിധേയനായ എഡിജിപി എം.ആർ.അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു ഗവർണറെ സർക്കാർ അറിയിച്ചു. ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെയാണു സർക്കാർ റിപ്പോർട്ട് നൽകിയത്. എഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താസമ്മേളനത്തിലാണ് ആരോപിച്ചത്. എന്നാൽ അൻവറോ എഡിജിപിയോ ഫോൺ ചോർത്തിയിട്ടില്ലെന്നു ഡിജിപി നൽകിയ റിപ്പോർട്ടാണു സർക്കാർ ഗവർണർക്കു കൈമാറിയത്.
അന്വേഷണത്തിന്റെ ഭാഗമായി തൃശൂർ റേഞ്ച് ഐജി തോംസൺ ജോസിന് അൻവർ നൽകിയ മൊഴിയിൽ ഫോൺ ചോർത്തുകയല്ല, റിക്കോർഡ് ചെയ്യുകയാണുണ്ടായതെന്നു പിന്നീട് വിശദീകരിച്ചിരുന്നു. ഇക്കാര്യവും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരുദ്യോഗസ്ഥനും ഫോൺ ചോർത്താൻ കഴിയില്ലെന്നു ഡിജിപി പറയുന്നു. ഫോൺ ചോർത്തുന്നതിന്റെ നടപടിക്രമങ്ങളും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരുടെയും ഫോൺ ഏഴു ദിവസത്തേക്കു ചോർത്താം. എന്നാൽ, ചോർത്തിത്തുടങ്ങി മൂന്നു ദിവസത്തിനകം ഉദ്യോഗസ്ഥർ സർക്കാരിന് അപേക്ഷ സമർപ്പിക്കണം.