ADVERTISEMENT

മഥുര ∙ എസിയിലെ യാത്ര, ചൂട് കണ്ണിനെ തളർത്താതിരിക്കാൻ സൺ ഗ്ലാസ്, ജനങ്ങളെ അഭിസംബോധന ചെയ്യാൻ സൺ റൂഫുള്ള എസ്‌യുവി, പ്രസംഗത്തിനായി വെയിലു കൊള്ളേണ്ട, കുടയുമായി അംഗരക്ഷകർ വെയിൽകൊണ്ട് എസ്‌യുവിയുടെ സൈഡ് ബാറിൽ ചവിട്ടി നിൽക്കും – സിനിമയിലെ കാഴ്ചകളല്ല, സിനിമാ നടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കാഴ്ചകളാണിത്. യുപിയിലെ മഥുര മണ്ഡലത്തിൽനിന്നു രണ്ടാംവട്ടം ജനവിധി തേടുന്ന, ബോളിവുഡിന്റെ രോമാഞ്ചമായിരുന്ന പഴയകാല നായിക ഹേമമാലിനിയുടെ പ്രചാരണത്തിലെ കാഴ്ചകളാണിവ. അതേസമയം, ഹേമയുടെ ‘ആഷ് പോഷ്’ പ്രചാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.

ഹേമമാലിനിയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നതു മഥുരയിലെ ഗോവർധനിൽ പാടത്തുകൂടി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങളാണ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്നാൽ ഡ്രൈവിങ് സീറ്റിന്റെ വലത്തുവശത്തു വലിയ ഡ്രം പോലിരിക്കുന്നവ എന്താണെന്ന ചോദ്യം ചിത്രം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി.

തണുത്ത കാറ്റ് പുറപ്പെടുവിക്കുന്ന കൂളർ സംവിധാനമാണ് അതിൽ ഘടിപ്പിച്ചിരിക്കുന്നതെന്നാണു വിമർശകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായിരുന്ന ഒമൽ അബ്ദുല്ലയും ഹേമയെ വിമർശിച്ചു രംഗത്തെത്തി.

മഥുര മണ്ഡലത്തിലെ പ്രചാരണം ഹേമമാലിനി ‘സ്റ്റൈലിഷ്’ ആയി ആരംഭിച്ചത് ഗോതമ്പു പാടത്ത് വിളവെടുത്തു കൊണ്ടായിരുന്നു. സ്വർണ നിറമുള്ള സാരി ധരിച്ച് ഗോവർധൻ ക്ഷേത്രയിലെ പാടത്തു വിളവെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഹേമ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. പാടത്തു പണിയെടുക്കുന്ന സ്ത്രീകളോടു സംസാരിക്കാൻ കിട്ടിയ അവസരമാണിതെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

‘ഡ്രീം ഗേൾ’ എന്നറിയപ്പെടുന്ന ഹേമയെ ‘ഡ്രാമാ ഗേൾ’ എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശകർ വിശേഷിപ്പിച്ചത്. ജയിപ്പിച്ചുവിട്ട മണ്ഡലത്തെ 5 വർഷമായി തിരി​ഞ്ഞുനോക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ക്യാമറയ്ക്കു മുന്നിലെത്തിയെന്നായിരുന്നു വിമർശനം. ഹെലിക്കോപ്റ്ററിൽ ഇവർ പാടത്തിനു സമീപം വന്നിറങ്ങുന്ന ചിത്രവും പുറത്തുവന്നിരുന്നു.

എന്നാൽ താനൊരു സെലിബ്രിറ്റിയാണെന്നും നടിയാണെന്നും മുംബൈയിൽ ഇത്തരം കാര്യങ്ങൾ താൻ കാണാറില്ലെന്നുമാണു വിമർശനങ്ങളോട് അവർ പ്രതികരിച്ചത്. ‘ഗ്രാമങ്ങളിൽ പോകുമ്പോഴാണ് ഇത്തരം സാഹചര്യങ്ങൾ കാണുന്നത്. അതെനിക്ക് ഇഷ്ടമാണ്. ഇനി ഞാൻ അഭിനയിച്ചതാണെങ്കിൽ അതും രസമുള്ളതായിരുന്നു. അതിലെന്താണ് തെറ്റ്? മുംബൈയിൽ ഇത്തരം ചിത്രങ്ങൾ കാണുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. ഭർത്താവായ ധർമേന്ദ്രയ്ക്കും സന്തോഷമായി. വളരെ ഭംഗിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു’ – അവർ കൂട്ടിച്ചേർത്തു.

ഇതിനു പിന്നാലെ ഗോകുൽ മേഖലയിലെ പ്രചാരണത്തിനെത്തിയപ്പോഴും ഹേമയെ ട്രോളുകാർ പിന്തുടർന്നു. കറുത്ത മെർസിഡസ് ബെൻസ് ജിഎൽഇ എസ്‌യുവിയിൽ പ്രചാരണത്തിനിറങ്ങിയ ഹേമ, തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ ആളുകൾ തടിച്ചുകൂടുന്നിടത്തു കാർ നിർത്തി ഇറങ്ങാൻ മെനക്കെട്ടില്ല. നടിയെ കാണാൻ പലയിടങ്ങളില‍ുമെത്തിയ ജനക്കൂട്ടം നിരാശരാകേണ്ടി വന്നുവെന്നാണു റിപ്പോർട്ടുകൾ. മൊബൈലിൽ നോക്കിയിരുന്ന അവർ വാഹനത്തിന്റെ ചില്ലുകൾ താഴ്ത്തി ജനങ്ങളോടു സംവദിക്കാനോ കൈ കൊടുക്കാനോ മുതിർന്നില്ല.

പ്രസംഗിക്കാൻ നിശ്ചയിച്ച സ്ഥലത്തെത്തുമ്പോൾ വാഹനത്തിന്റെ സൺറൂഫിൽനിന്ന്, അംഗരക്ഷകർ എസ്‌യുവിയുടെ സൈഡ്ബാറിൽ ചവിട്ടിനിന്നു ചൂടിക്കുന്ന കുടയുടെ സംരക്ഷണയിലാണ് അവർ സംസാരിച്ചിരുന്നത്. കണ്ണുകളിൽ ചൂട് അടിക്കാതിരിക്കാനായി, വച്ചിരുന്ന സൺഗ്ലാസ് മാറ്റിയിരുന്നില്ല. റോഡ് ഷോകളിലും ഇതായിരുന്നു അവസ്ഥ. ഈ സുഖശീതളിമയിൽനിന്നു കാവി നിറമുള്ള സ്കാർഫുകള്‍ അവർ ജനങ്ങൾക്കു വിതരണം ചെയ്തു. റോഡ് ഷോകളിൽ ബിജെപി ചിഹ്നമായ താമരയും കയ്യിലേന്തിയാണ് അവർ പങ്കെടുത്തത്. എന്നാൽ കാര്യമായ പ്രസംഗം നടത്താൻ തയാറായില്ല.

എസ്‌യുവിയുടെ മുൻസീറ്റിലിരിക്കുന്ന ഹേമ ഫോണിൽ മുഴുകിയിരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയുമാണു ചെയ്യുന്നതെന്നും ചില്ലുകൾ താഴ്ത്തി ജനങ്ങളോട് ആശയവിനിമയം നടത്തുന്നില്ലെന്നും ദേശീയമാധ്യമങ്ങൾ അടക്കമുള്ളവ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഗോകുലിലെ പ്രസിദ്ധമായ ക്ഷേത്രം സന്ദർശിക്കാനും അവർ തുനിഞ്ഞില്ല. ഇത് പ്രദേശവാസികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

പ്രസംഗങ്ങൾ ആരംഭിക്കുന്നത് ‘രാധേ... ബോലോ നന്ദ്‌ലാൽ കി ജയ്’ എന്ന വാക്കുകൾ ഉരുവിട്ടുകൊണ്ടാണ്. തുടർന്ന് മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ അവർ പറയും. തയാറാക്കി വച്ചിരിക്കുന്ന പ്രസംഗം വായിക്കും – ഗോകുലിൽ അഴുക്കുചാൽ നിർമിച്ചത്, മഹാവനിൽ സോളർ വിളക്കുകൾ സ്ഥാപിച്ചത് തുടങ്ങിയവ അതിലുണ്ടാകും. പിന്നീടു പറയുന്നത് 5 വർഷം വളരെക്കുറവാണ് കുറച്ചുസമയം കൂടി തനിക്കു വേണമെന്നാണ്. അതിനുശേഷം പറയുക നരേന്ദ്ര മോദിക്ക് വീണ്ടും അവസരം കൊടുക്കണമെന്നും.

രാജ്യത്തെ സുരക്ഷിതമാക്കി നിർത്തണമെങ്കിൽ മോദിജിയെപ്പോലുള്ള പ്രധാനമന്ത്രിയെയാണ് ആവശ്യമെന്നും കൂട്ടിച്ചേർക്കും. മണ്ഡലം സന്ദർശിക്കാറില്ലെന്ന വിമർശകരുടെ ചോദ്യത്തിന് മറുപടിയായി ‘250 സന്ദർശനങ്ങൾ’ താൻ നടത്തിയെന്നാണ് അവർ അവകാശപ്പെടുന്നത്.

English Summary: Hema Malini Election Campaign, Mathura Constituency, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com