‘കൊറോണ ഇന്ത്യയെ പിടിച്ചുലച്ചു; നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച പൂജ്യം’
Mail This Article
മുംബൈ ∙ കൊറോണ വൈറസ് ദുർബലപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക രംഗത്തു വരാനിരിക്കുന്നത് കടുത്ത മുരടിപ്പിന്റെ നാളുകളെന്നു റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് പൂജ്യം ശതമാനം വളർച്ച പ്രവചിച്ച് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയെ ഞെട്ടിച്ചു. 2021 സാമ്പത്തിക വർഷം വളർച്ചയില്ലെങ്കിലും 2022ൽ 6.6 ശതമാനം ആഭ്യന്തര വളർച്ചാനിരക്കിലേക്ക് (ജിഡിപി) രാജ്യം മടങ്ങിയെത്തുമെന്നുമാണു പ്രവചനം.
ബജറ്റിൽ കണക്കാക്കിയിരുന്ന 2021ലെ സാമ്പത്തിക കമ്മി 3.5 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി ഉയരുമെന്നും മൂഡീസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ Baa2 ഗ്രേഡിൽനിന്ന് നെഗറ്റീവ് ആക്കി ഇന്ത്യയുടെ വളർച്ചാ റേറ്റിങ് മൂഡീസ് കുറച്ചിരുന്നു. നിക്ഷേപ സൗഹൃദത്തിന്റെ ഏറ്റവും ചെറിയ ഗ്രേഡിൽ രണ്ടാമതാണ് Baa2. പൊതുവേ സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന രാജ്യത്തെ കോവിഡ് പിടിച്ചുലച്ചെന്നു മൂഡീസ് ചൂണ്ടിക്കാട്ടി.
കോവിഡും ലോക്ഡൗണും കാരണം രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. അസംഘടിത തൊഴിലാളി വിഭാഗങ്ങള്‍ കടുത്ത പ്രയാസം നേരിടുന്നു. അക്കൗണ്ടിൽ പണമിടൽ, ഭക്ഷ്യധാന്യം ലഭ്യമാക്കൽ തുടങ്ങിയവ ഉൾപ്പെടെ രാജ്യം ഇതുവരെ 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജന പാക്കേജാണ് അവതരിപ്പിച്ചിട്ടുള്ളത്. ചെറുകിട, ഇടത്തരം ബിസിനസുകളെ ലക്ഷ്യമിട്ടുള്ള രണ്ടാം പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു ജനം.
English Summary: Moody's Sees India's Economic Growth At 0% In 2020-21 Amid COVID-19