ADVERTISEMENT

പത്തനംതിട്ട ∙ കിഴക്കൻ മലയോരത്തു കനത്ത മഴ ലഭിച്ചതിനെ തുടർന്ന് മണിമല, പമ്പ, അച്ചൻകോവിൽ, കല്ലട നദികളിൽ ജലനിരപ്പുയർന്നു. ഇടുക്കി– പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ പീരുമേട്ടിൽ കാലാവസ്ഥാ വകുപ്പിന്റെ മാപിനിയിൽ 14 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. കെഎസ്ഇബിയുടെ മാപിനിയിൽ കക്കി ഡാം പരിസരത്ത് ചൊവ്വാഴ്ച 15.7 സെന്റിമീറ്ററും പമ്പ ഡാം പ്രദേശത്ത് 14.2 സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി.

അയിരൂർ, കോന്നി മഴമാപിനികളിൽ ചൊവ്വാഴ്ച രാവിലെ 8ന് അവസാനിച്ച 24 മണിക്കൂറിൽ വെറും ഒരു സെന്റിമീറ്റർ മാത്രമാണു രേഖപ്പെടുത്തിയത്. ഇതു വ്യക്തമാക്കുന്നതു മലയോരം കേന്ദ്രീകരിച്ചു മഴ ശക്തിപ്പെടുന്ന പ്രവണതയാണ്. വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടർന്ന് മണിമലയാറ്റിലെ കല്ലൂപ്പാറ മാപിനിയിൽ ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ജലനിരപ്പ് 5.06 മീറ്ററായി ഉയർന്നു. 6 മീറ്ററാണ് അപകട നിരപ്പ്.

ജലനിരപ്പ് ഉയരുകയാണെന്നു കേന്ദ്ര ജല കമ്മിഷൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചു. സംസ്ഥാനത്ത് അപകട നിരപ്പിനോട് അടുക്കുന്ന ആദ്യ നദിയാണ് മണിമലയാർ. അപ്പർ കുട്ടനാട്, കുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയരാൻ ഇതു കാരണമാകും. മലയോരത്ത് മുൻപു മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ അതീവ ശ്രദ്ധ വേണം.

പമ്പാനദിയിലെ മാലക്കര മാപിനിയിൽ 3.9 മീറ്ററും അച്ചൻകോവിലാറ്റിലെ തുമ്പമൺ മാപിനിയിൽ 8.26 മീറ്ററും കല്ലടയാറ്റിലെ പട്ടാഴി മാപിനിയിൽ 3.57 മീറ്ററും രേഖപ്പെടുത്തി. ഈ 3 നദികളിലും വെള്ളം അപകടകരമായ തോതിലേക്ക് ഉയർന്നിട്ടില്ലെന്നാണ് ജലകമ്മിഷന്റെ നിഗമനം. കേന്ദ്ര ജലകമ്മിഷന് സംസ്ഥാനത്തെ വിവിധ നദികളിൽ 38 പ്രളയമാപിനികളാണുള്ളത്. ഇതിൽ 26 എണ്ണത്തിലും ചൊവ്വാഴ്ച രാവിലത്തെ കണക്കനസരിച്ച് ജലനിരപ്പ് ഉയരുകയാണ്. 8 ഇടത്ത് താഴുന്നു. 4 ഇടത്ത് മാറ്റമില്ല.

പ്രളയസമാന സാഹചര്യം ഒരിടത്തും സംജാതമായിട്ടില്ലെങ്കിലും മഴ തുടർന്നാൽ ഉത്തര കേരളത്തിൽ പലയിടത്തും ജലനിരപ്പ് വർധിക്കാനാണു സാധ്യത. പത്തനംതിട്ടയിൽ എട്ടാം തീയതി വരെ യെല്ലോ അലർട്ടും ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 8ന് ഇടുക്കി ജില്ലയിൽ അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.

Content Highlight: Kerala weather, rain update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com