ദുരഭിമാനക്കൊല: 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ തീരുമാനം
Mail This Article
പാലക്കാട്∙ ഭാര്യപിതാവും അമ്മാവനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയ തേങ്കുറിശിയിലെ ദുരാഭിമാനകൊലക്കേസിന്റെ കുറ്റപത്രം 90 ദിവസത്തിനകംതന്നെ കോടതിയിൽ നൽകാൻ എസ്പിയുടെ അധ്യക്ഷതയിൽ നടന്ന പൊലീസ് ഒാഫിസർമാരുടെ യോഗത്തിൽ തീരുമാനം. കേസ് ഫയലുകൾ ആലത്തൂർ ഡിവൈഎസ്പി ഒാഫിസ് ഇന്നു ക്രൈംബ്രാഞ്ചിനു കൈമാറും. പ്രാഥമികപരിശോധന നടത്തിയെങ്കിലും അന്വേഷണം ഔദ്യോഗികമായി നാളെ ആരംഭിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരം പറഞ്ഞു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 അംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്തു. ദുരാഭിമാനക്കൊലകേസുകൾ സംബന്ധിച്ച കോടതി ഉത്തരവുകളും ആഭ്യന്തരവകുപ്പ് നിർദ്ദേശങ്ങളും അദ്ദേഹം ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. അന്വേഷണം തടസമില്ലാതെ നീങ്ങാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും. കേസ് വിചാരണയ്ക്ക് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിനു ശുപാർശചെയ്യും.
ആലത്തൂർ ഡിവൈഎസ്പി എം.ദേവസ്യയുടെ നേതൃത്വത്തിൽ കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ്കുമാർ എന്നിവരെ മണിക്കൂറുകൾക്കകം പിടികൂടിയത് നേട്ടമായി വിലയിരുത്തി. ഹരിത അനീഷിനെ വിവാഹം ചെയ്തതിന്റെ പേരിൽ സുരേഷ്കുമാറും മറ്റും നടത്തിയ ഉപദ്രവം സംബന്ധിച്ച പരാതികളിൽ പൊലീസ് അലംഭാവം കാണിച്ചുവന്ന കുടുംബത്തിന്റെ പരാതി ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നാണ് സൂചന.
സാഹചര്യം അനുകൂലമല്ലാത്തതിനാൽ കേസിൽ നിർണായകമായ ഹരിതയുടെ മൊഴിയെടുക്കാൻ പൊലീസിനായിട്ടില്ല..സംഭവത്തിന് ദൃക്സാക്ഷിയായ അനീഷിന്റെ അനുജൻ അരുണിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ചും അനീഷിന്റെ കുടുംബത്തിന്റെയും ഹരിതയുടെയും സ്ഥിതിയെക്കുറിച്ചും മുഖ്യമന്ത്രിയുമായി അടുത്തദിവസം സംസാരിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
Content Highlight: Palakkad Honour Killing, Haritha, Kerala Police