ADVERTISEMENT

കൊച്ചി∙ ‘കേരളത്തിന്റെ സാംസ്കാരിക തനിമകൾ ഇനി എത്ര നാൾ കൂടി..?’ ഈ ആശങ്ക പങ്കുവയ്ക്കുന്നത് മറ്റാരുമല്ല, ലോക സഞ്ചാരിയും ആസൂത്രണബോർഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോർജ് കുളങ്ങരയാണ്. നാട്ടിൽ നിന്നിട്ടു കാര്യമില്ല, പഠിക്കുന്നതെല്ലാം വിദേശത്തു പോകാൻ...!!! മലയാളി യുവതീയുവാക്കളുടെ ഈ സ്ഥിതി തുടർന്നാൽ 10 വർഷത്തിനകം കേരളത്തിലുള്ളത്ര മലയാളികൾ അന്യനാടുകളിൽ ജോലിക്കു വേണ്ടി യാചിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

മാത്രമല്ല ഇവരിൽ ജോലി ചെയ്യുന്ന പ്രായക്കാരുടെ (20 വയസ് മുതൽ–60 വരെ) മാത്രം എണ്ണം മാത്രമെടുത്താൽ കേരളത്തിലുള്ളതിനേക്കാൾ ആ പ്രായക്കാർ അന്യനാടുകളിലാവും. അതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ള ആഭ്യന്തര പ്രവാസികളും വിദേശ പ്രവാസികളും ഉൾപ്പെടും. ഇപ്പോൾതന്നെ നഴ്സിങ്, കേറ്ററിങ്, ഷെഫ്, ഫാർമസി, ഫിസിയോ തെറപ്പി, എക്സ്റേ ടെക്നിഷ്യൻ, എസി മെക്കാനിക്ക് തുടങ്ങി അനേകം കോഴ്സുകൾ പഠിക്കുന്നവരുടെ പ്രധാന ലക്ഷ്യം നാട്ടിലെ ജോലി അല്ല, വിദേശ ജോലിയാണ്. ഇതിങ്ങനെ തുടർ‍ന്നാൽ മലയാള ഭാഷയും സംസ്കാരവും ആർക്കും വേണ്ടാതാവുമെന്ന് സന്തോഷ് ജോർജ് കുളങ്ങര തന്റെ ലോകസഞ്ചാര അനുഭവങ്ങളിൽനിന്നു മുന്നറിയിപ്പു നൽകുന്നു. ‘മനോരമ ഓൺലൈനു’മായി തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവയ്ക്കുകയാണ് അദ്ദേഹം...

പ്രവാസം അത്രയ്ക്ക് ആശങ്കപ്പെടുത്തുന്ന നിലയിലായോ?

പ്രവാസി എന്നാൽ വിദേശവാസി എന്നർഥമില്ല. സ്വന്തം നാട്ടിൽനിന്നു മാറി ദൂരെ മറ്റെവിടെയെങ്കിലും ഉപജീവനത്തിനായി കുടിയേറുന്നവരാണ്. ബെംഗളൂരുവിൽ ജോലി തേടി പോയി  അവിടെ കുടിയേറുന്നവർ ആഭ്യന്തര പ്രവാസികളാണ്. ഗൾഫ് രാജ്യങ്ങളിൽനിന്നു മാറി പ്രവാസികളാകാൻ പോകുന്നവരിൽ പാതിയെങ്കിലും യൂറോപ്പാണു ലക്ഷ്യമിടുന്നത്. പക്ഷേ യുഎസിലേക്കും കാനഡയിലേക്കും വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലേക്കും കുടിയേറുന്ന മലയാളികളുടെ എണ്ണം വളരെ വർധിച്ചിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളും ലക്ഷ്യമാക്കുന്നു. ഗൾഫിൽനിന്നും യൂറോപ്പിലേക്കു കുടിയേറുന്നവരുണ്ട്. 

kozhikode-flight-2

സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലുമൊക്കെ മലയാളി സമൂഹങ്ങളായി. എന്റെ നാടായ പാലായിലും മരങ്ങാട്ടുപള്ളിയിലും മറ്റും ഓരോ വീട്ടിലും ഒരാളെങ്കിലും വിദേശത്താണ്. അതിന്റെ ഭാഗമായിട്ടാണ് ഒരു സമുദായ നേതാവ് എല്ലാ വീട്ടിലും 4 കുട്ടികളെങ്കിലും വേണമെന്നു പറഞ്ഞത്. നാട്ടിൽ നിൽക്കാൻ ആളില്ല. 4 പേർ ഉണ്ടെങ്കിൽ 2–3 പേരെ വിദേശത്ത് വിട്ടിട്ട് ഒരാളെ എങ്കിലും നാട്ടിൽ നിർത്താം. മാതാപിതാക്കളെ നോക്കാൻ ഒരാളെങ്കിലും വേണ്ടേ?

വിദേശത്തേക്കു പഠിക്കാൻ പോകുന്നവരുടെ എണ്ണവും കൂടി...

വിദേശത്തേക്കു കുടിയേറുന്നതിന്റെ ആദ്യപടിയാണ് പഠനം. കാനഡയിലും മറ്റും ചെന്ന് പഠനത്തിനൊപ്പം ജോലിയും ചെയ്യുന്നു. പഠിത്തം കഴിഞ്ഞ് ജോലിയായി അവിടെതന്നെ കൂടുന്നു. ഇതിനാണ് ഓസ്ട്രേലിയിയിലും ന്യൂസീലൻഡിലും സർവകലാശാലകളിലേക്കു പോകുന്നത്. കേരളത്തിൽതന്നെ വിവിധ കോഴ്സുകൾ പഠിക്കുന്നവരുടെ ലക്ഷ്യം ഇവിടെ ജോലി ചെയ്യുകയെന്നതാണോ? ഒരു നഴ്സിന് 12,000 രൂപ ശമ്പളം കിട്ടാം. ആശുപത്രിയിൽ പോയി വരാൻ പോലും മാസം 6000 രൂപ വേണ്ടി വരും. അപ്പോൾ വിദേശത്തെ ജോലി മോഹിച്ചാണ് ഈ പഠനം. വേറൊരു സംസ്ഥാനത്തും ഇതേ സ്ഥിതിയില്ല. 

Flight-Representational-image

ഇവർ നമ്മുടെ പ്രൊഡക്ടീവ് പോപ്പുലേഷനാണ്. എന്നുവച്ചാൽ 20 വയസ് മുതൽ 60 വയസ്സ് വരെയുള്ളവർ. ജോലിയോ ബിസിനസോ ചെയ്യുന്നവർ. കേരളത്തിന്റെ ആകെ ജനസംഖ്യ കണക്കാക്കാതെ അങ്ങനെയുള്ള പ്രായക്കാരെ മാത്രമെടുത്താൽ പാതിപ്പേരിലേറെ ഇപ്പോൾതന്നെ പ്രവാസികളാണ്. ഈ പോക്ക് പോയാൽ പിന്നെന്തിന് മലയാളവും നമ്മുടെ സംസ്ക്കാരവും? ഗൾഫ് പോലെയല്ല മറ്റു രാജ്യങ്ങളിലെ പ്രവാസം. അവിടെ അവർ അലിഞ്ഞു ചേരുകയാണ്. 10 വർഷം കഴിയുമ്പോഴേക്കും കേരളത്തിലുള്ളത്ര ജനം പ്രവാസികളായും കാണും.

എന്നിട്ടും കേരളത്തിൽ നിന്ന് യൂറോപ്പിലേക്കും മറ്റും ഡയറക്ട് ഫ്ളൈറ്റ് ഇല്ലല്ലോ?

അതു വേറൊരു ചൂഷണമാണ്. ഗൾഫ് കാരിയറുകൾക്ക് ഏറ്റവും തിരക്ക് ഈ സെക്ടറിൽനിന്നാണ്. അല്ലാതെ ആഫ്രിക്കയും മധ്യേഷയുമൊന്നുമല്ല. അവരുടെ വൻ വിപണിയാണു കേരളം. അതിനാൽ യൂറോപ്പിലേക്കും മറ്റും നേരിട്ടുള്ള വിമാനം വരുന്നതിനെ അവർ രാഷ്ട്രീയ സമ്മർദം ഉപയോഗിച്ചും പ്രതിരോധിക്കാൻ ശ്രമിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ കേരളത്തിൽ നിന്ന് ബിസിനസ് ക്ലാസ് യാത്രക്കാരും കൂടി. പണ്ട് മാരുതി കാർ മതിയായിരുന്നവർക്ക് ഇന്ന് വലിയ ബ്രാൻഡ് കാർ വേണമെന്നതു പോലെതന്നെയാണിതും. മനോഭാവത്തിലും മാറ്റം വന്നു.

നമ്മുടെ ഭാഷയെയും സംസ്ക്കാരത്തെയും പ്രവാസം എങ്ങനെ ബാധിക്കും?

എന്തുകൊണ്ട് ഇംഗ്ലിഷ് മീഡിയം സ്കൂൾ വേണമെന്നു നിർബന്ധം പിടിക്കുന്നു എന്നാലോചിച്ചിട്ടുണ്ടോ? മലയാളവുംകൊണ്ട് വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും പോകാൻ കഴിയുമോ? ഏതു രാജ്യത്തു ചെന്നാലും ഇംഗ്ലിഷ് അറിയുമെങ്കിൽ അതിജീവിക്കാം. ജർമനിയിലോ ഫ്രാൻസിലോ ചെന്നാലും ആ ഭാഷകൾ പഠിക്കും വരെ ഇംഗ്ലിഷ് കൊണ്ടു ജീവിക്കാം. യാത്രികന്റെ ഭാഷ ഇംഗ്ലിഷാണ്. ഫിജി ദ്വീപിലും അതുമതി. അപ്പോൾ മലയാളം വേണ്ടെന്നു വരുന്നു. മലയാള സാഹിത്യവും കവിതയുമൊന്നും വേണ്ട. സ്ഥിരം പൗരനായി മറ്റൊരു രാജ്യത്തു കുടിയേറുമ്പോൾ സാംസ്ക്കാരിക പരിപാടികൾ ആദ്യതലമുറ കൊണ്ടു നടന്നേക്കും. അടുത്ത തലമുറകൾക്ക് ഇതിലൊന്നും താൽപര്യമുണ്ടാവില്ല.

ഇതിൽ എങ്ങനെ മാറ്റം വരുത്താം?

വിപ്ലവകരമായ നടപടികൾ വേണം. ചിട്ടപ്പടി പോരാ. പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാതെ രക്ഷയില്ല. തെലങ്കാന വിമാനം അയച്ച് കിറ്റെക്സ് ആൾക്കാരെ കൊണ്ടു പോയതു പോലെ തെലങ്കാനയിൽ ഏതെങ്കിലും വ്യവസായ ഗ്രൂപ്പ് പ്രശ്നം നേരിട്ടിട്ട് മറ്റൊരു നാട്ടിലേക്കു പോകാൻ താൽപര്യപ്പെട്ടാൽ നമ്മൾ വിമാനം അയയ്ക്കുമോ? നമ്മൾ മൈൻഡ് ചെയ്യില്ല. ആ സ്ഥിതിയൊക്കെ മാറി ‘ടോട്ടൽ ചെയ്ഞ്ച്’ വന്നാൽ മാത്രമേ കേരളത്തിനു ഭാവിയുള്ളൂ.

English Summary: Interview with Santhosh George Kulangara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com