ADVERTISEMENT

കൊച്ചി ∙ മൂന്നു ദിവസവും നാലാം ദിവസത്തെ ഒരു മണിക്കൂർ ദീപാവലി മുഹൂർത്ത വ്യാപരവുമായി ചുരുങ്ങിപ്പോയെങ്കിലും ഇന്ത്യൻ വിപണി മുൻ ആഴ്ച നേരിട്ട വീഴ്ചയിൽനിന്നു പിടിച്ചു കയറി. രാജ്യാന്തര വിപണിയുടെയും മികച്ച ഇക്കണോമിക് ഡേറ്റകളുടെയും വാഹന വിൽപനക്കണക്കുകളുടെയും പിൻബലത്തിലായിരുന്നു ഇത്. ദീപാവലി ദിനത്തിലെ ഇന്ത്യൻ വിപണിയുടെ മുന്നേറ്റവും ഫെഡ് റിസർവ് ഉൾ‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ അനുകൂല തീരുമാനങ്ങളിൽ മുന്നേറ്റം തുടരുന്ന രാജ്യാന്തര വിപണികളും അടുത്ത വാരവും നിക്ഷേപകർക്കു പ്രതീക്ഷയാണ്. വിപണിയുടെ പുതിയ പ്രതീക്ഷകൾ പരിശോധിക്കുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ദീപാവലി നൽകിയ പ്രതീക്ഷകൾ

കഴിഞ്ഞ ദീപാവലിക്ക് 13,000 പോയിന്റിൽ താഴെയായിരുന്ന നിഫ്റ്റി ഇക്കൊല്ലം 5,000 പോയിന്റിലധികം കയറി 18,600 നേടിയ ശേഷം 18,000 പോയിന്റിനു തൊട്ടു താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത ദീപാവലിക്ക് നിഫ്റ്റി 25,000 പോയിന്റിലേക്കുള്ള യാത്രയിലായിരിക്കുമെന്നു വിപണി പ്രതീക്ഷിക്കുന്നു. പൊതുമേഖല വിറ്റഴിക്കലും പിഎൽഐ സ്‌കീമും എൽഐസി അടക്കമുള്ള മികച്ച ഐപിഒകളും ഇൻഫ്രാ- റിയൽറ്റി റാലിയും ബാങ്കിങ് മേഖലയുടെ കുതിച്ചു ചാട്ടവും മാനുഫാക്ചറിങ്-ക്യാപിറ്റൽ ഗുഡ്‌സ് സെക്ടറുകളുടെ മുന്നേറ്റവും ഇന്ത്യൻ വിപണിയെ സംവത് 2078ൽ മുന്നേറാൻ സഹായിക്കുമെന്നു കരുതുന്നു. പൊതുമേഖല, ഈവി, പവർ, റിയൽറ്റി, ഇൻഫ്രാ, ഹോസ്പിറ്റാലിറ്റി, ടെക്സ്റ്റൈൽ, സിമന്റ്, സ്പെഷ്യൽറ്റി മെറ്റൽ, ബാങ്കിങ്, റീറ്റെയ്ൽ, ക്രൂഡ് ഓയിൽ-ഗ്യാസ്, സെക്ടറുകൾ അടുത്ത ദീപാവലി വരെ മുന്നേറ്റം നേടുമെന്നാണ് വിലയിരുത്തൽ.

ഫെഡ് ടാപ്പറിങ്, ഇൻഫ്രാ സ്ട്രക്ച്ചർ ബിൽ

ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കുകൾ നെഗറ്റീവ് സോണിൽ തന്നെ നിലനിർത്താൻ തീരുമാനിച്ചതും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 0.10 ശതമാനവും നോർവെയുടെയും അമേരിക്കയുടെയും കേന്ദ്ര ബാങ്കുകൾ 0.25 ശതമാനത്തിൽ ബേസ് റേറ്റുകൾ നിലനിർത്തിയതും തൽക്കാലം ഇന്ത്യയ്ക്കും  അനുകൂലമാണ്. ആർബിഐ ഡിസംബർ ആദ്യ വാരത്തിലെ പോളിസി മീറ്റിങ്ങിൽ ബേസ് റേറ്റുകളിൽ മാറ്റം വരുത്തുന്നതു പരിഗണിച്ചേക്കില്ല.

വിപണി പ്രതീക്ഷിച്ചിരുന്നതു പോലെ ഫെഡ് റിസർവ് ബോണ്ട് വാങ്ങലിൽ 15 മില്യൻ ഡോളറിന്റെ കുറവ് ഈ മാസം മുതൽ വരുത്തി തുടങ്ങും. അടുത്ത ഫെഡ് 2022 പകുതി വരെ ഫെഡ് റേറ്റുകളിൽ മാറ്റങ്ങളുണ്ടാവില്ല എന്നും വിപണി പ്രത്യാശിക്കുന്നു. അമേരിക്കയിൽ ഇൻഫ്രാ സ്ട്രക്ചർ പ്ലാനിന്റെ ആദ്യ ഘട്ടം സെനറ്റ് കടന്നതു വിപണിക്ക് അടുത്ത ആഴ്ച അനുകൂലമാകുമെന്നു കരുതുന്നു. ജോബ് ഡേറ്റയും ഇൻഫ്‌ളാഷ് കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

ഓഹരികളും സെക്ടറുകളും

∙ എസ്ബിഐയുടെ അറ്റാദായം മുൻ വർഷത്തിൽനിന്ന് 66 ശതമാനവും കഴിഞ്ഞ പാദത്തിൽനിന്ന് 17 ശതമാനവും വർധിച്ച് 7627 കോടിയായി ഉയർന്നത് ഓഹരിക്ക് മുന്നേറ്റം നൽകി. 530 രൂപയും വ്യാപാരം അവസാനിപ്പിച്ച എസ്ബിഐ ഒരു വർഷം കൊണ്ട് 200 രൂപയിൽനിന്ന് 169% വർധനവാണ് സ്വന്തമാക്കിയത്. അറ്റാദായത്തിൽ ക്രമമായ മുന്നേറ്റം കാണിക്കുന്ന എസ്ബിഐയുടെ കിട്ടാക്കടത്തിന്റെ അനുപാതവും കുറഞ്ഞിരിക്കുന്നത് ഓഹരിയെ ആകർഷകമാക്കുന്നു. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്. 620 രൂപയാണ് ഓഹരിയുടെ അടുത്ത ലക്ഷ്യം. അടുത്ത ദീപാവലിക്കു മുന്നേ എസ്ബിഐ 800 മറികടന്ന് പോയേക്കാം.

∙ ബാങ്കിങ് സെക്ടറിലെ പോസ്റ്റ് റിസൽട്ട് ലാഭമെടുക്കലിനു ശേഷം ബാങ്ക് നിഫ്റ്റി 40,000 പോയിന്റിനു തൊട്ടുതാഴെ നിൽക്കുന്നതു പ്രതീക്ഷയാണ്. കഴിഞ്ഞ ദീപാവലിക്ക് 28,000 പോയിന്റായിരുന്ന ബാങ്ക് നിഫ്റ്റി അടുത്ത ദീപാവലിക്ക് 55,000 പോയിന്റു പിന്നിട്ടേക്കാമെന്നു പ്രത്യാശിക്കുന്നു. എസ്ബിഐ 800 രൂപയും ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ 1,100 വീതവും പിന്നിടുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 2,200 രൂപയും അടുത്ത ദിപാവലിക്ക് മുൻപേ പിന്നിട്ടേക്കാമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

∙ റിയൽ എസ്റ്റേറ്റ് സെക്ടർ 12 വർഷത്തെ കൺസോളിഡേഷനു ശേഷം ആരംഭിച്ച മുന്നേറ്റം ഇനിയും ദീർഘദൂരം പോകാനുണ്ട്. ദീർഘകാല നിക്ഷേപകർ റിയൽറ്റി സെക്ടർ നിർബന്ധമായും പോർട്ടഫോളിയോകളിൽ ഉൾപ്പെടുത്തുക. പുറവങ്കര, ഐബി റിയൽ, ബ്രിഗേഡ് മുതലായ കമ്പനികൾ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ശോഭ, പ്രസ്റ്റീജ്, ഡിഎൽഎഫ്, ലോധ, ഒബ്‌റോയ് റിയൽറ്റി, മഹിന്ദ്ര ലൈഫ് സ്പേസ് എന്നിവയും പരിഗണിക്കാം.

∙ വാടക നിരക്ക് പ്രീ കോവിഡ് നിലയിലേക്കെത്തിക്കഴിഞ്ഞതും ഡിഎൽഎഫ്, ഐർ റിയൽ, ഫീനിക്സ് മിൽസ് ഓഹരികൾക്ക് അനുകൂലമാണ്.

∙ ഫാഷൻ സെക്ടർ പുതിയ ഉത്സവ-വിവാഹ സീസണുകൾക്കൊപ്പം മുന്നേറ്റം തുടരുകയാണ്. ടൈറ്റാൻ, ബാറ്റ, ട്രെന്റ്, അരവിന്ദ്, സിയാറാം സിൽക്‌സ്, എബിഎഫ്ആർഎൽ, പേജ് ഇൻഡസ്ട്രീസ്, ഡോളർ ഇൻഡസ്ട്രീസ് മുതലായ ഓഹരികൾ ഇനിയും പരിഗണിക്കാം.

∙ റീറ്റെയ്ൽ വിൽപന പ്രീ കോവിഡ് നിലയിലേക്കു ദീപാവലിക്കു മുൻപു തന്നെ ഉയർന്നു കഴിഞ്ഞു എന്ന റീറ്റെയ്ൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും ഇന്ത്യൻ റീറ്റെയ്ൽ ഓഹരികൾക്ക് അനുകൂലമാണ്. റിലയൻസ്, ടാറ്റ, ബിർള റീറ്റെയ്ൽ സാന്നിധ്യം വർധിപ്പിക്കുകയാണ്.

∙ ടെക്‌നിക്കൽ ടെക്സറ്റൈൽ മേഖലയിലെ കയറ്റുമതി അടുത്ത മൂന്നു വർഷത്തിനുള്ളിൽ 5 ഇരട്ടിയാക്കി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതികൾ തയാറാക്കി കഴിഞ്ഞതും ടെക്സ്റ്റൈൽ മേഖലയ്ക്കുള്ള പിഎൽഐ പിന്തുണ വർധിപ്പിച്ചേക്കാമെന്നതും ടെക്സ്റ്റൈൽ മേഖലയെ കൂടുതൽ നിക്ഷേപ യോഗ്യമാക്കുന്നു. എസ്ആർഎഫ്, വെൽസ്പൺ ഇന്ത്യ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

∙ മികച്ച റിസൽട്ടും ഉരുക്കുവില ഇനിയും ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് സെയിൽ ദീർഘ കാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഇലക്ട്രിഫിക്കേഷനും ബാറ്ററി ആവശ്യകതകളും ഇനിയും കോപ്പർ, അലുമിനിയം ആവശ്യകതകൾ വർധിപ്പിച്ചേക്കാവുന്നതും ഉയർന്ന ഉൽപന്നവിലയും ഹിൻഡാൽകോ, ഹിന്ദ് കോപ്പർ, വേദാന്ത, നാൽകോ ഓഹരികളെ നിക്ഷേപ യോഗ്യമാക്കുന്നു.

∙ റിലയൻസിന്റെ വിലവീഴ്ച ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്. 2,400 രൂപയിൽ റിലയൻസ് ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. റിലയൻസിന്റെ അനൗൺസ്‌മെന്റ് കലണ്ടർ വളരെ ക്രമമാണെന്നു കരുതുന്നു.

∙ ലോജിസ്റ്റിക് ഓഹരികൾ മികച്ച റിസൽട്ടുകളുടെയും ഇക്കണോമിക് ക്രയവിക്രയങ്ങൾ വർധിക്കുന്നതിന്റെയും ഡീസലിന്റെ എക്സൈസ് തീരുവ കുറയുന്നതിന്റെയും പശ്ചാത്തലത്തിൽ നിക്ഷേപത്തിനു യോഗ്യമാണ്. ഓൾ കാർഗോ, ഗതി, സ്നോമാൻ ലോജിസ്റ്റിക്, വിആർഎൽ ഓഹരികളൂം നിക്ഷേപത്തിന് പരിഗണിക്കാം.

∙ കഴിഞ്ഞ കൊല്ലം വലിയ മുന്നേറ്റം നേടിയ ഇടത്തരം ഐടി ഓഹരികളും അടുത്ത ദീപാവലി വരെയുള്ള നിക്ഷേത്തിനായി പരിഗണിക്കാം. ബ്രൈറ്റ്കോം ഗ്രൂപ്പ്, ടാറ്റ എൽഎക്സി, ഠൻല പ്ലാറ്റ്‌ഫോംസ്, നസാര ടെക്ക് മുതലായ ഓഹരികൾ നിക്ഷേപത്തിന് അനുകൂലമാണ്.

∙ രാജ്യാന്തര വിപണിയിൽ പഞ്ചസാര വില വീണ്ടും റെക്കോർഡ് ഉയരം താണ്ടിയേക്കാവുന്നതു വീണ്ടും ഇന്ത്യൻ പഞ്ചസാര ഓഹരികൾക്കും അനുകൂലമായേക്കാം.

പേടിഎം ഐപിഒ

വിപണി കാത്തിരുന്ന പേടിഎമ്മിന്റെ പ്രമോട്ടർമാരായ വൺ 97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഐപിഒ നവംബർ എട്ടിന് ആരംഭിക്കുന്നു. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 2,080 -2,150 രൂപ പ്രകാരം 18,300 കോടി രൂപയാണ് കമ്പനി മൂലധന വിപണിയിൽനിന്നും സ്വന്തമാക്കുന്നത്. ഓഹരി ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു. സഫയർ ഫുഡ്‌സിന്റെയും, ലാറ്റെന്റ് വ്യൂ അനലിറ്റിക്സിന്റെയും ഐപിഒകളും നവംബർ 9ന് ആരംഭിക്കുന്നു.

റിസൽട്ടുകൾ

ബ്രിട്ടാനിയ, ശോഭ, വി മാർട്ട്, ഇഐഡി പ്യാരി, ബൽറാംപുർ ചിനി, എച്ച്ജി ഇൻഫ്രാ, ഔറോ ഫാർമ, വോക്ഹാർട്ട് ഫാർമ, ഗോൾഢ്യം, കെആർബിഎൽ, കൊച്ചിൻ മിനറൽസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, നാഷനൽ അലുമിനിയം, ഹീറോ, മഹിന്ദ്ര, അശോക് ലെയ്‌ലാൻഡ്, ബോഷ്, ഭെൽ, പവർ ഗ്രിഡ്, ആർസിഎഫ്, സൊമാറ്റോ, ബിർള കോർപ്, ഇന്ത്യ സിമന്റ്സ്, ഗ്രാസിം ജെകെ സിമന്റ്സ്, അനുപം രസായന, ക്ലീൻ സയൻസ്, സീ, ഗോദ്‌റെജ്‌ സിപി, ബ്രിഗേഡ്, പേജ് ഇൻഡസ്ട്രീസ്, എച്ച്‌എഎൽ, അപ്പോളോ ഹോസ്പിറ്റൽ, അമര രാജ, ഐജിഎൽ, എംഎഫ്എസ്എൽ, എംആർഎഫ്, പിഡിലിറ്റ്, ഓയിൽ ഇന്ത്യ, ഹിന്ദ് കോപ്പർ, ഒലേക്ട്രാ , ഓൺ മൊബൈൽ, ബെർജർ പെയിന്റ് , ബാങ്ക് ഓഫ് ബറോഡ, ധംപുർ ഷുഗർ, അഫ്‌ളെ, ക്രിസിൽ, എൻഐഐടി ലിമിറ്റഡ്, കിറ്റെക്സ്, വണ്ടർലാ, മണപ്പുറം മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൽട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ

ഒപെക് ക്രൂഡ് ഓയിൽ ഉൽപാദന വർധന തള്ളിക്കളഞ്ഞതിന് പിന്നാലെ രാജ്യാന്തര എണ്ണ വില പിന്നെയും വീണു. ഇറാനുമായുള്ള ന്യൂക്ലിയർ ചർച്ചകൾ ആരംഭിക്കാൻ മാർച്ച് ആകേണ്ടി വരുമെങ്കിലും, അമേരിക്കയുടെ ഷെയ്ൽ ഓയിൽ ടാപ്പുകൾ അടുത്ത ആഴ്ച തന്നെ വീണ്ടും തുറന്നേക്കാമെന്നതും അമേരിക്ക സ്ട്രാറ്റജിക് ഓയിൽ റിസർവിൽനിന്നും എണ്ണ അനുവദിച്ചേക്കാമെന്നതും എണ്ണ വിലക്ക് കടമ്പകളാണ്.

സ്വർണം

ഫെഡ് അനൗൺസ്‌മെന്റുകൾക്കു ശേഷം ബോണ്ട് യീൽഡ് വീണത് 1,780 ഡോളറിൽ പിന്തുണ സ്വന്തമാക്കിയ സ്വർണത്തിന് മുന്നേറ്റം സാധ്യമാക്കി. 1,800 ഡോളറിൽ സപ്പോർട്ട് നേടിയാൽ സ്വർണം അടുത്ത കുതിപ്പ് നേടിയേക്കും.

കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്: 8606666722, ഇമെയിൽ: buddingportfolios@gmail.com

Content Highlights: Muhurat Trading, Manorama Online, Stock Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com