ADVERTISEMENT

ചണ്ഡിഗഢ്∙ കറൻസി നോട്ടുകളിൽ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ്. എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം വയ്ക്കുന്നില്ലെന്നാണ് കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ചോദ്യം. പഞ്ചാബിലെ അനന്ത്പുർ സാഹിബിലുള്ള തിവാരി ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്.

‘‘പുതിയ സീരിസിലുള്ള കറൻസി നോട്ടുകളിൽ എന്തുകൊണ്ട് ഡോ. ബാബസാഹബ് അംബേദ്കറുടെ ചിത്രം വയ്ക്കുന്നില്ല? ഒരു വശത്ത് മഹാത്മാ ഗാന്ധിയുടെയും മറുവശത്ത് ഡോ. ബി.ആർ അംബേദ്കറുടെയും ചിത്രം വയ്ക്കാമല്ലോ.’’ – മനീഷ് തിവാരി പറഞ്ഞു.

എഎപി ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ ബിജെപിയെ തറപറ്റിക്കാൻ ഹിന്ദുത്വത്തെ ഉപയോഗിക്കുകയാണ് കേജ്‌രിവാളെന്ന് കോൺഗ്രസിന്റെ പഞ്ചാബ് ഘടകം അധ്യക്ഷൻ അമരീന്ദർ സിങ് രാജ പറഞ്ഞു.

കേജ്‌രിവാൾ പറഞ്ഞത്:

‘‘എത്ര ആത്‌മാർഥമായി പരിശ്രമിച്ചാലും ചില സമയത്ത് ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ പ്ര‌യത്നം ഫലമണിയുകയില്ല. നമ്മുടെ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണം. ജനസംഖ്യയിൽ രണ്ടുശതമാനത്തിൽ താഴെ മാത്രം ഹിന്ദുക്കളുള്ള, മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യയുടെ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനം സ്വീകരിച്ചു കൂടാ? ഒരുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രവും മറുവശത്ത് ഗാന്ധിജിയുടെയും ചിത്രവും വയ്ക്കണം. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും.’’

English Summary: Why not BR Ambedkar's picture: Manish Tewari over Kejriwal's Lakshmi-Ganesh on currency notes remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com