യുപിയിൽ കോളജ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽ വെടിവച്ചുകൊന്നു
Mail This Article
ലക്നൗ ∙ ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും അക്രമികൾ വെടിവച്ചു കൊന്നതിനെ തുടർന്ന് നിരോധനാജ്ഞ നിലനിൽക്കുന്ന ഉത്തർപ്രദേശിൽ വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽ വെടിവച്ചു കൊലപ്പെടുത്തി. ജലൗൺ ജില്ലയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കോളജ് പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാർഥിനി റോഷ്‌നി അഹിർവാർ (21) ആണ് കൊല്ലപ്പെട്ടത്.
യുപിയിലെ രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിൽ ബിഎ വിദ്യാർഥിനിയാണ് റോഷ്‌നി. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ രാവിലെ 11 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ നാടൻ തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ റോഷ്‌നി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയെത്തിയ നാട്ടുകാർ അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും തോക്ക് വലിച്ചെറിഞ്ഞ് ഇവർ കടന്നുകളഞ്ഞു.
ലോക്കൽ പൊലീസ് സ്റ്റേഷനിൽനിന്ന് 200 മീറ്റർ മാത്രം അകലെ ജനത്തിരക്കേറിയ റോഡില്‍ വച്ചാണ് സംഭവമുണ്ടായത്. പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ബിഎ രണ്ടാം വർഷ വിദ്യാർഥിനിയായ റോഷ്‌നി, കോളജ് യൂണിഫോമിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.
English Summary: UP: Woman Shot by Two Men While Returning From College