കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ; വെടിവയ്ക്കാന്‍ അനുമതി
Mail This Article
കോട്ടയം ∙ എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. അടിയന്തരമായി ശനിയാഴ്ച അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് കലക്ടര്‍ പി.കെ.ജയശ്രീ പറഞ്ഞു. അഞ്ചുലക്ഷം പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നല്‍കും. കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.
കാട്ടുപോത്ത് അക്രമാസക്തമായി ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ വെടിവയ്ക്കും. പൊലീസിനും വനംവകുപ്പിനും അനുമതി നല്‍കി ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ പത്തുമണിവരെയാണ് അനുമതി. തിങ്കളാഴ്ചയ്ക്കുശേഷം സ്ഥിതി വിലയിരുത്തി ഉത്തരവ് നീട്ടുന്നത് തീരുമാനിക്കുമെന്നും കലക്ടർ പറഞ്ഞു.
സംസ്ഥാനത്ത് രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) എന്നിവരാണ് മരിച്ചത്.
English Summary: Erumeli wild buffalo attack update