ADVERTISEMENT

മലപ്പുറം∙ മുണ്ടുപറമ്പ് ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ വലിയ ലോറി റോഡിലൂടെ നിരങ്ങിയെത്തി കാറും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽപെട്ട് കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പാലക്കാട് ഭാഗത്തുനിന്നു വന്ന ലോറി നിയന്ത്രണം വിട്ട് റോഡിൽ ചരിഞ്ഞു വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.  റോഡിലൂടെ നിരങ്ങിനീങ്ങിയ ലോറി ആദ്യം ഒരു കാറിലാണ് ഇടിച്ചത്. തുടര്‍ന്ന് കാര്‍, പിന്നിലെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരൻ തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ കാണാം. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. 

ഇരുമ്പ് ഷീറ്റ് റോളുകളുമായി പോയ വലിയ ലോറി ഇറക്കത്തിൽ മറിഞ്ഞും റോളുകൾ തെറിച്ചു ചെന്നുമുണ്ടായ വൻ അപകടത്തിലാണ് 4 പേർക്ക് പരുക്കേറ്റത്. ഉരുണ്ടുചെന്ന റോളുകൾക്കും സമീപത്തെ കടയുടെ ഷെഡിന്റെ തൂണിനും ഇടയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രികനെ 20 മിനിറ്റ് നീണ്ട ശ്രമത്തിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട കാറിനകത്ത് കുടുങ്ങിയ ആളെ ചില്ല് പൊട്ടിച്ചും പുറത്തെടുത്തു. ലോറിയ്ക്കും സ്കൂട്ടറിനും പുറമേ സമീപത്തെ സ്ഥാപനത്തിൽ നിർത്തിയിട്ട 4 വാഹനങ്ങളും അപകടത്തിൽപ്പെട്ടു.  

ഇന്ന് രാവിലെ 9.50ന് മലപ്പുറം മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ ആണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ രണ്ടത്താണി സ്വാഗതമാട് സ്വദേശി ചങ്ങരംചോലയിൽ മുഹമ്മദ് ഷാഫി (43), ലോറി ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ശങ്കർ (34) എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കാർ കെയർ സ്ഥാപനത്തിലെ ജീവനക്കാരൻ കൈനോട് സ്വദേശി ഫസീഹ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെ വരികയായിരുന്നു സ്കൂട്ടർ. 2.6 ടൺ മുതൽ 3.5ടൺ വരെ ഭാരമുള്ള ഇരുമ്പ് റോളുകൾ തെറിച്ചാണ് സ്കൂട്ടറും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടത്.

mpm-accident-car-lorry-scooter
മലപ്പുറത്ത് അപകടത്തിൽ പെട്ട് തകർന്ന കാർ, കാറിനെ ഇടിച്ചു തെറിപ്പിച്ച ലോറി, തകർന്ന സ്കൂട്ടർ എന്നിവ

തെറിച്ചു വീണ ലോറി ഡ്രൈവറെ ആണ് ആദ്യം രക്ഷപ്പെടുത്തിയത്. കാർ കെയർ സ്ഥാപനത്തിൽ എത്തിയ കാർ ഒതുക്കി നിർത്താൻ കയറിയ ജീവനക്കാരൻ സുമേഷിനാണ് അത്ഭുത രക്ഷപ്പെടൽ. റോളുകൾ ഉരുണ്ടുചെന്ന് 15 മീറ്ററോളം നിരക്കി നീക്കിയ കാർ സമീപത്തെ വർക്ക് ഷോപ്പിലേക്ക് മറിഞ്ഞാണ് നിന്നത്. ജീവനക്കാരും പ്രദേശവാസികളും ചേർന്നാണ് ഇദ്ദേഹത്തെ ചില്ല് പൊട്ടിച്ചു രക്ഷപ്പെടുത്തിയത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ സുമേഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇതേ സ്ഥാപനത്തിൽ നിർത്തിയിട്ട മറ്റൊരു കാറിന്റെ പണി കഴിഞ്ഞ് സമീപത്ത് നിൽക്കുമ്പോഴാണ് ഫസീഹിന് പരുക്കേറ്റത്. റോളുകളും മറ്റു വാഹനങ്ങളും ഉരുണ്ടെത്തിയപ്പോൾ ഒന്നര മീറ്ററോളം തെന്നി നിരങ്ങിയ ഇതേ കാർ തട്ടി ഫസീഹ് വീഴുകയായിരുന്നു.

റോളുകൾക്കും മറ്റും ഇടയിൽ ഒരു സ്കൂട്ടർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അതിൽ യാത്രക്കാരനുണ്ടെന്നും പിന്നീടാണ് ആളുകൾ തിരിച്ചറിഞ്ഞത്. സ്കൂട്ടറിനെയും യാത്രക്കാരനെയും നിരക്കി നീക്കി കാർ,കടയുടെ തൂണും തകർത്താണ് നിന്നത്. മുറിഞ്ഞു മാറിയ തൂണിനും സ്കൂട്ടറിനും ഇടയിൽ യാത്രക്കാരൻ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തി സ്കൂട്ടറിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്. സമീപത്തെ വർക്ക് ഷോപ്പ് ഉടമയുടെ ബൈക്ക്, ഇവിടെ നിർത്തിയിട്ട കാർ എന്നിവയ്ക്കും കേടുപാടുണ്ടായി. അര മണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി.

സ്കൂട്ടർ യാത്രക്കാരൻ കോഴിക്കോടു ഭാഗത്തുനിന്ന് മുണ്ടുപറമ്പിലേക്ക് വരികയായിരുന്നു. ലോറി മറിയുന്നതു കണ്ട് ഇയാൾ പതുക്കെ വെട്ടിച്ച് ഇടതു വശത്തേക്ക് കയറാൻ നോക്കുന്നുണ്ടെങ്കിലും അതിന് സാവകാശം ലഭിക്കുന്നതിനു മുൻപേ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയ്ക്കു പിന്നാലെ തെറിച്ചു വീണ സ്കൂട്ടർ യാത്രികൻ സമീപത്തുണ്ടായിരുന്ന ഇരുമ്പു തൂണിന്റെ അടിയിൽപ്പെട്ടു. അതുകൊണ്ടു തന്നെ ഇയാളെ പുറത്തെടുക്കാൻ വളരെ പ്രയാസപ്പെട്ടു. 

English Summary: Lorry fell down over car and scooter, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com