ADVERTISEMENT

മൂവാറ്റുപുഴ(കൊച്ചി)∙ ഇടുക്കി - കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകനെ സന്ദർശിക്കാൻ കൃഷിമന്ത്രി പി.പ്രസാദ് എത്തി. വാഴകൾ വെട്ടിമാറ്റിയ പ്രദേശം മുഴുവൻ മന്ത്രി നടന്നു കണ്ടു. വാഴകൾ നഷ്ടപ്പെട്ട കർഷകൻ തോമസിനെ മന്ത്രി ആശ്വസിപ്പിച്ചു. കർഷക ദിനമായ ചിങ്ങം ഒന്നിനു മുൻപായി നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നതെന്ന് തോമസിന്റെ മകൻ അനീഷ് വ്യക്തമാക്കി. 

‘‘വാഴകൾ വെട്ടിമാറ്റിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ട കാര്യം വകുപ്പാണ് ആലോചിക്കേണ്ടത്. ഇത് ഇനി മേലിൽ ആവർത്തിക്കാൻ പാടില്ലാത്ത കാര്യമാണ്. 220 കെവി ലൈൻ എന്നത് വളരെ പ്രധാനപ്പെട്ട വൈദ്യുതിലൈനാണ്. സാധാരണയേക്കാൾ ഹൈ ടെൻഷൻ വൈദ്യുതി കടന്നുപോകുന്ന ലൈനാണ്. അതുകൊണ്ടുതന്നെ അതിൽനിന്ന് എത്രമാത്രം അകലം പാലിച്ചാണ് കൃഷി ചെയ്യേണ്ടത് എന്നതിന് ഒരു രീതിയുണ്ട്. അങ്ങനെയുള്ളിടത്ത് കൃഷി ചെയ്യുമ്പോൾ ബന്ധപ്പെട്ടവരുമായി ആലോചിച്ച് എന്തൊക്കെ എവിടെയൊക്കെ ചെയ്യാം എന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കണം. കൃഷി ചെയ്യുന്നതിനു മുൻപു തന്നെ ഇതു തീർച്ചപ്പെടുത്തിയിരുന്നെങ്കിൽ ഇങ്ങനെയൊന്ന് ഉണ്ടാവുമായിരുന്നില്ല. 

വാഴ അത്രയും വെട്ടിക്കളഞ്ഞതിനോടു വൈദ്യുതി വകുപ്പും യോജിക്കുന്നില്ല എന്നതുകൊണ്ടാണല്ലോ വൈദ്യുതി മന്ത്രി തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തത്. നാളെകളിൽ ഇങ്ങനെയുണ്ടാകാതിരിക്കാൻ ഫലപ്രദമായ തീരുമാനങ്ങൾ വേണമെന്നു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വൈദ്യുതിലൈൻ പോകുന്ന ഇടങ്ങളിൽ സ്വഭാവികമായും ക‍ൃഷിയിടങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയുള്ളപ്പോൾ ബന്ധപ്പെട്ട വകുപ്പുമായും പ്രദേശത്തെ ജനപ്രതിനിധികളുമായും ആലോചന നടത്തി ഉചിതമായ തീരുമാനം എടുക്കണം. കൃഷിവകുപ്പിന്റെ വകയായും കർഷകർക്കു നിർദേശം നൽകി ഏതൊക്കെ വിളകൾ കൃഷി ചെയ്യാമെന്നും അറിയിക്കാം. അങ്ങനെയൊരു ക്രമീകരണം വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ തോമസേട്ടനെ വിളിച്ചിരുന്നു. വളരെ സൗമ്യമായാണ് പ്രതികരിച്ചത്. മാധ്യമങ്ങൾ പുറത്തുവിട്ട ആ ചിത്രത്തിൽ തോമസേട്ടന്റെയും മക്കളുടെയും ഇക്കാര്യത്തിലെ പ്രതികരണം തന്നെ നമ്മളെയൊക്കെ വല്ലാതെ... സാധാരണ കർഷകൻ അങ്ങനെയാണ്. അവർ പറയുന്നതും പ്രകടിപ്പിക്കുന്നതുമൊക്കെ അങ്ങനെയാണ്. ഇവർക്കുണ്ടായ ബുദ്ധിമുട്ട് നമുക്ക് മനസ്സിലായി. ഒരു കർഷകൻ വിള നട്ടാൽ അയാൾ അതു പരിപാലിക്കുന്നത് മക്കളെ പരിപാലിക്കുന്നതു പോലെയാണ്. കുഞ്ഞുങ്ങളെ വളർത്തുന്നതിനോക്കാൾ ശ്രദ്ധ കൊടുത്താണ് ഒരു കർഷകൻ കൃഷി നോക്കുന്നത്. അങ്ങനെയുള്ളപ്പോൾ അയാൾക്കു കൃഷിയിൽ ഒരു ബുദ്ധിമുട്ട് വന്നാൽ അതു ചെറിയ കാര്യമല്ല. അതാണ് അവരുടെ വാക്കുകളിൽ പ്രകടമായത്. അതിനെയാണു സമൂഹം ഉൾക്കൊണ്ടത്. 

അതിനനുസരിച്ചാണ് ഇടപെടൽ നടത്തണമെന്ന് ആലോചിച്ചത്. ഓണത്തോട് അടുപ്പിച്ചാണ് അദ്ദേഹം ഇതു ക‍ൃഷി ചെയ്തത്. അതൊരു കാറ്റടിച്ച് നശിച്ചെങ്കിൽ നമുക്ക് അതു പിന്നെയും മനസ്സിലാകും. എന്നാൽ അത് ഒറ്റയടിക്ക് വെട്ടിക്കളഞ്ഞു എന്ന് പറയുന്നത് നമ്മുടെ മനസ്സിൽ അത് ബോധ്യപ്പെടാതെ ഇങ്ങനെ കിടക്കും. ക്രൂരതയാണെന്നു പറഞ്ഞു മാറിനിൽക്കാൻ പറ്റില്ല. ധനസഹായം കൊടുക്കുക മാത്രമല്ല നാളെ ആവർത്തിക്കാതിരിക്കാനും നോക്കും. ചിങ്ങം പുലരുമ്പോൾ ഇതൊരു വേദനയായി ആ കർഷകന്റെ മനസ്സിൽ നിൽക്കാത്ത രീതിയിൽ മനുഷത്വപരമായ ഒരു നിലപാട് സ്വീകരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. അദ്ദേഹത്തിന് ഒരു ന്യായമായ ധനസഹായം വ്യക്തമാക്കണമെന്ന് ആലോചിച്ചാണ് ആ തുക പ്രഖ്യാപിച്ചത്.’– മന്ത്രി പി.പ്രസാദ് പറഞ്ഞു. 

മന്ത്രി വന്നതിൽ ഏറെ സന്തോഷമുണ്ടെന്നാണ് തോമസ് പ്രതികരിച്ചത്. ടവർ ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന, ഓണത്തിനു വിളവെടുക്കാൻ പാകത്തിനു കുലച്ചുനിന്ന 400 വാഴകളാണ് കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവർ ലൈനിനു കീഴിൽ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു ഉദ്യോഗസ്ഥർ നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉൾപ്പെടെ ഹ്രസ്വകാല വിളകൾ കൃഷിചെയ്യാൻ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റർ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. തോമസും മകൻ അനീഷും ചേർന്നാണു കൃഷി നടത്തിയിരുന്നത്. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. മൂലമറ്റത്തു നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ (എൽഎംഎസ്) ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

English Summary: Minister P Prasad visits the destroyed banana farm of Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com