ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ല, നടന്നത് പ്രതിഷേധം: നാമജപ ഘോഷയാത്രയ്ക്ക് എതിരായ കേസ് എഴുതിത്തള്ളി
Mail This Article
തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു എൻഎസ്എസ് തിരുവനന്തപുരത്തു നടത്തിയ നാമജപ ഘോഷയാത്രയ്ക്ക് എതിരെ എടുത്ത കേസ് എഴുതിത്തള്ളി. ഘോഷയാത്രകൊണ്ട് ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്നും എന്‍എസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍എസ്എസുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇടപെട്ട് കേസ് അവസാനിപ്പിച്ചത്.
ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു ഓഗസ്റ്റ് രണ്ടിനാണ് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്തു നാമജപഘോഷയാത്ര നടത്തിയത്. പാളയം ഗണപതിക്ഷേത്രത്തിനു മുന്നിൽനിന്നു പഴവങ്ങാടി ഗണപതിക്ഷേത്രത്തിനു മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം താലൂക്ക് യൂണിയനിലെ 175 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണു പങ്കെടുത്തത്.
തുടർന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. യാത്രയ്ക്കു മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല, പൊലീസ് നിർദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കി എന്നിങ്ങനെയായിരുന്നു കന്റോൺമെന്റ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്ന കുറ്റങ്ങൾ.