ഗവർണർ തിരിച്ചയച്ച 10 ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്നാട് സർക്കാർ, പോര് കടുക്കുന്നു
Mail This Article
ചെന്നൈ∙ ഗവർണർ ആർ.എൻ.രവി തിരിച്ചയച്ച 10 ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്നാട്. ഇന്നു ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണു ബില്ലുകൾ വീണ്ടും പാസാക്കിയത്. ബില്ലുകൾ പാസാക്കുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണു സഭയിൽ അവതരിപ്പിച്ചത്.
കാരണം കാണിക്കാതെ ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബില്ലുകൾ തിരിച്ചയയ്ക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സഭയിൽ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ഗവർണർമാരിലൂടെ ലക്ഷ്യം വയ്ക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
രണ്ടു ബില്ലുകൾ 2020ലും 2023ലും ആറ് ബില്ലുകൾ കഴിഞ്ഞവർഷവുമാണ് സഭ പാസാക്കിയത്. സർവകലാശാലാ വിസിമാരുടെ നിയമനം, വിസിമാരെ നിയമിക്കാൻ മുഖ്യമന്ത്രിയെ അധികാരപ്പെടുത്തൽ തുടങ്ങി പത്തിലേറെ ബില്ലുകളാണു ഗവർണർ തിരിച്ചയച്ചത്. ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതിയും വിമർശനം നടത്തിയിരുന്നു.