കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് 2 അക്കൗണ്ടുകൾ; തട്ടിപ്പിൽ സിപിഎമ്മിന് കമ്മിഷൻ: ഇഡി
Mail This Article
കൊച്ചി∙ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കമ്മിഷൻ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി ഇഡി കണ്ടെത്തി.
ഇതിലൂടെ വൻ തുകകളുടെ ഇടപാടുകളാണു നടന്നത്. ബെനാമി വായ്‌പകളുടെ കമ്മിഷൻ തുകയും ഈ അക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ ബാങ്ക് ക്രമക്കേട് പുറത്തായപ്പോൾ 90 ശതമാനം തുകയും പിൻവലിച്ചെന്നും ഇഡി വെളിപ്പെടുത്തി. അതേസമയം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സിപിഎം ജില്ലാ നേതൃത്വം ഇഡിക്ക് കൈമാറിയിട്ടില്ല. വിവരങ്ങൾ സംസ്ഥാന സെക്രട്ടറിയോടു ചോദിക്കൂവെന്നാണ് തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് വ്യക്തമാക്കിയത്. ഇഡിയുടെ ചോദ്യംചെയ്യലിലായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിൽ എം.എം.വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
ഇതേസമയം, സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇഡി. സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ കോടതിയിൽ അറിയിച്ചു.