14 കോടിയുടെ വായ്പാ തട്ടിപ്പ്: ഹീരാ ഗ്രൂപ്പ് എംഡിയെ ഇ.ഡി അറസ്റ്റ് ചെയ്തു
Mail This Article
കൊച്ചി∙ വായ്പാ തട്ടിപ്പു കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കൊച്ചി ഇ.ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു രണ്ടു മണിക്ക് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം ആക്കുളത്ത് ഫ്ലാറ്റ് നിർമാണത്തിനായി എടുത്ത 14 കോടി രൂപയുടെ വായ്പ തിരിച്ചടയ്‌ക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ഫ്ലാറ്റുകൾ വിൽപന നടത്തിയെങ്കിലും വായ്പ തിരിച്ചടച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
എസ്ബിഐയുടെ പരാതിയിലാണ് ഇ.ഡി നടപടി ആരംഭിച്ചത്. എസ്ബിഐയ്ക്ക് പുറമെ മറ്റു ചിലരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഹീര ബാബുവിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഹീര ഗ്രൂപ്പിന്റെ ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.