‘മോദിജി വേണ്ട, മോദി മതി; തിരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടേത്, മോദിയുടേതല്ല’: ബിജെപി എംപിമാരോട് പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ താൻ ‘മോദി’ ആണെന്നും ‘മോദി ജി’ എന്ന് വിളിച്ച് തന്നെ പൊതുജനങ്ങളിൽനിന്ന് അകറ്റരുതെന്നും ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ച പ്രധാനമന്ത്രി, തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടേതാണെന്നും തന്റെ വിജയമല്ലെന്നും വ്യക്തമാക്കി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 22 മുതൽ ജനുവരി 25 വരെ നടക്കുന്ന വികാസ് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കാൻ ബിജെപി എംപിമാരോടും മന്ത്രിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
‘‘തിരഞ്ഞെടുപ്പ് വിജയം ആരുടെയും വ്യക്തിപരമായ വിജയമെന്ന് വിശേഷിപ്പിക്കരുത്. ഇത് കൂട്ടായ വിജയമാണ്. എന്നെ മോദി ജി ആക്കി പൊതുജനങ്ങളിൽനിന്ന് അകറ്റരുത്. ഞാൻ മോദിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പാർട്ടി പ്രവർത്തകരുടെ വിജയമാണ്, അത് മോദിയുടെ വിജയമായി കണക്കാക്കരുത്’’– അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രിയെ ഹാരവും ഷാളും അണിയിച്ച് നഡ്ഡ സ്വീകരിച്ചു. ബിജെപി എംപിമാർ ‘മോദി ജി കാ സ്വാഗത് ഹേ’ എന്ന മുദ്രാവാക്യത്തോടെയും കരഘോഷത്തോടെയും പ്രധാനമന്ത്രിയെ വരവേറ്റു.