നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ; പഠനം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം
Mail This Article
കൊച്ചി∙ വിവാദമായ നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്റ്റേ. ജനുവരി 4 വരെയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. സര്‍ക്കാർ പഠനം നടത്തി റിപ്പോർട്ട് നൽകിയ ശേഷം മാത്രമേ ഖനനം അനുവദിക്കാനാകുവെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനായി വ്യവസായ സെക്രട്ടറിയുടെ കീഴിൽ സമിതി രൂപീകരിച്ച് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണ്ണെടുപ്പെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
മറ്റപ്പള്ളിയിലെ പഞ്ചായത്ത് പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, വൈസ് പ്രസിഡന്റ്, ബിജെപി കൗൺസിലർമാരടക്കം ചേർന്നു നൽകിയ സംയുക്ത ഹർജിയാണ് കോടതി പരിഗണിച്ചത്. മണ്ണെടുപ്പ് പ്രദേശത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കേന്ദ്ര മാർഗരേഖ പാലിച്ചല്ല മണ്ണെടുപ്പെന്ന ജില്ലാ കലക്റുടെ റിപ്പോർട്ട് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. മണ്ണെടുപ്പിനു പൊലീസ് സുരക്ഷ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവും സ്റ്റേ ചെയ്തിട്ടുണ്ട്.