ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം: ഷബ്നയെ മർദിച്ച ഭർത്താവിന്റെ ബന്ധു ഹനീഫ് അറസ്റ്റിൽ
Mail This Article
നാദാപുരം (കോഴിക്കോട്) ∙ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിന്റെ ബന്ധു അറസ്റ്റിൽ. മരിച്ച ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ ബന്ധു ഹനീഫിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഷബ്നയെ ഹനീഫ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസിൽ ഉൾപ്പെടുത്തി. ഭർതൃവീട്ടിൽ വച്ച് ഭർത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്നയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിനു പിന്നാലെ ഷബ്നയുടെ ബന്ധുക്കളിൽ നിന്നും പൊലീസ് കൂടുതൽ മൊഴിയെടുത്തിരുന്നു.
ഭർതൃവീട്ടിലെ നിരന്തര പീഡനമാണ് ഷബ്ന തൂങ്ങി മരിക്കാൻ ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതി. അരൂരിൽ സർവകക്ഷി യോഗം ചേർന്ന് ഷബ്നയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കർമ സമിതി രൂപവൽക്കരിച്ചിട്ടുണ്ട്. 2010ൽ വിവാഹിതയായ ഷബ്നയ്ക്കും ഭർത്താവിനും കുട്ടിക്കും താമസിക്കാൻ വീടു വാങ്ങിച്ചു നൽകാനുള്ള ഒരുക്കത്തിലായിരുന്നു ഷബ്നയുടെ വീട്ടുകാർ.