ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mail This Article
ആലപ്പുഴ ∙ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പരിശോധിക്കുന്നതിനുള്ള മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിനായി പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി ചെയർപഴ്‌സനായും സൂപ്രണ്ട് ഡോ.അബ്ദുൽ സലാം ടീം മേധാവിയായും മെഡിക്കൽ സംഘം രൂപീകരിച്ചു.
ഡോ.വിനയ കുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ.ഷാജി.സി.വി, ന്യൂറോളജി വിഭാഗം മേധാവി ഡോ.സുമേഷ് രാഘവൻ, മെഡിസിൻ വകുപ്പ് മേധാവി, ഡോ.വീണ.എൻ, അനസ്‌തീസിയ വിഭാഗം മേധാവി എന്നിവരാണു മെഡിക്കൽ ടീം അംഗങ്ങൾ.
മന്ത്രിയുടെ ഹൃദയമിടിപ്പ് പരിശോധനയിൽ നേരിയ കുറവ് കാണുന്നതായി ഡോക്ടർമാർ പറഞ്ഞു. അദ്ദേഹത്തിന്റെ പേസ് മേക്കർ പരിശോധിക്കാനായി നിർമാതാക്കളായ കമ്പനിയുടെ ടെക്‌നീഷ്യൻ വിഭാഗത്തെ അടിയന്തരമായി അറിയിച്ചിട്ടുണ്ട്. മറ്റു പരിശോധനകളിൽ ഹൃദയാഘാതമോ മസ്തിഷ്‌ക സംബന്ധമായ അസുഖമോ കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.