‘എയ്ഞ്ചൽ പായലി’ന് പാക്ക് ബന്ധം? സേനാകപ്പലുകളുടെ ദൃശ്യം പകർത്തിയതിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്
Mail This Article
കൊച്ചി∙ കൊച്ചിൻ ഷിപ്‌യാഡിൽ നാവികസേനയ്ക്കായി നിർമിക്കുന്ന കപ്പലുകളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കേസിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷിക്കും. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ വിവിധ ഏജൻസികൾ ചോദ്യം ചെയ്യും. നിലവിൽ റിമാൻഡിലുള്ള പ്രതിയെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങാനാണു പൊലീസിന്റെ ശ്രമം. കേസുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതിയെ ചോദ്യം ചെയ്താൽ മതിയെന്നാണു തീരുമാനം.
ശ്രീനിഷ് കപ്പലുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും നൽകിയ ‘എയ്ഞ്ചൽ പായൽ’ എന്ന സമൂഹമാധ്യമ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്തുകയാണ് ഇതിൽ പ്രധാനം. ഈ അക്കൗണ്ട് ഉപയോഗിക്കുന്ന ആൾക്ക് പാക് ബന്ധമുണ്ടെന്ന നിഗമനത്തെ തുടർന്നാണു തിരച്ചിൽ തുടരുന്നത്. ശ്രീനിഷിനെ എയ്ഞ്ചൽ വിളിച്ച നമ്പറിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഈ സംശയം ശക്തമായതോടെയാണു പ്രതിയെ ചോദ്യം ചെയ്യാനും പൊലീസിൽ നിന്ന് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ അനൗദ്യോഗികമായി ശേഖരിക്കാനും കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുന്നത്.
ശ്രീനിഷിൽ നിന്നു പിടിച്ചെടുത്ത ഫോണിൽ നിന്നു ലഭിച്ച കപ്പലുകളുടെ ചിത്രങ്ങളിൽ കൂടുതലും വിവിധ മാധ്യമങ്ങളിലും ഇന്റർനെറ്റിലും ലഭ്യമായവയാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐഎൻഎസ് വിക്രാന്തിന്റെ ഉൾപ്പെടെ ചിത്രങ്ങൾ ഇതിലുണ്ട്. എന്നാൽ, മൊബൈലിൽ ഉണ്ടായിരുന്ന ഒട്ടേറെ ചിത്രങ്ങളും വിവിധ ചാറ്റ് വിവരങ്ങളും ഡിലീറ്റ് ചെയ്തതായി പൊലീസിനു മനസ്സിലായിട്ടുണ്ട്. ഇതാണു വിദേശ ബന്ധം എന്ന സംശയം ശക്തമാകാൻ കാരണം. സംഭവവുമായി ബന്ധപ്പെട്ടു ഗുജറാത്തിൽ നിന്ന് ഒരാൾ പിടിയിലായെന്നും ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ കൊച്ചി കപ്പൽശാലയുമായി ബന്ധമുള്ള കപ്പലുകളുടെ ചിത്രങ്ങളും വിവരങ്ങളും ഇയാളുടെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ചു എന്നും അഭ്യൂഹമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കപ്പൽശാലയിൽ മെക്കാനിക്കൽ വിഭാഗത്തിലെ കരാർ ജീവനക്കാരനാണു പിടിയിലായ ശ്രീനിഷ്.