10 രൂപ അഡ്വാൻസ് നൽകി ഒരേ നമ്പരിലെ 5 ടിക്കറ്റുകൾ വാങ്ങി; മീൻ വിൽപനക്കാരന് ഒരു കോടിയും 4 സമാശ്വാസ സമ്മാനവും!
Mail This Article
നെന്മാറ (പാലക്കാട്) ∙ കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീൻ വിൽപനക്കാരനു ലഭിച്ചു. തിരുവഴിയാട് ചിറപ്പുറം വീട്ടിൽ മജീദ് വാങ്ങിയ എഫ്എക്സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒപ്പം എടുത്ത വേറെ സീരീസിൽ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.
പതിവുപോലെ മീൻ വിൽക്കാൻ പോകും മുൻപു 10 രൂപ മാത്രം അഡ്വാൻസ് നൽകിയായിരുന്നു ഒരേ നമ്പരിലെ 5 ടിക്കറ്റുകൾ വാങ്ങിയത്. ബാക്കി 240 രൂപ മീൻവിൽപന കഴിഞ്ഞു തിരികെ വരുമ്പോൾ കൊടുക്കുകയായിരുന്നു. തിരുവഴിയാട് കരിങ്കുളത്തു ചില്ലറ വിൽപന നടത്തുന്ന ആർ.ചെന്താമരയിൽ നിന്നാണു പ്രധാന വിതരണക്കാരായ നെന്മാറ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസിയുടെ ടിക്കറ്റ് വാങ്ങിയത്.
4 വർഷമായി മീൻകച്ചവടം നടത്തുന്ന മജീദിന് 20 വർഷമായി ലോട്ടറി വാങ്ങുന്ന ശീലമുണ്ട്. ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഇന്നു ബാങ്കിൽ ഏൽപിക്കും. മജീദിന്റെ ഭാര്യ: ലൈല. മക്കൾ: ജെസീന, റിയാസ്, ജംസീന.