ADVERTISEMENT

ഹൈദരാബാദ്∙ പ്രത്യേകം ഭക്ഷണക്രമീകരണങ്ങൾ, മുറികൾക്ക് കാവലായി പൊലീസ്, വാഹനങ്ങൾക്ക് നിയന്ത്രണം, ഒരേയൊരു ലിഫ്റ്റ് സൗകര്യം തുടങ്ങി അതീവ സുരക്ഷയിലാണ് ജാർഖണ്ഡ് എംഎൽഎമാരുടെ താമസം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലാവുകയും ചംപയ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതിനു പിറകേയാണ് ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റം ഭയന്ന് ജെഎംഎം ഹൈദരാബാദിലെ റിസോർട്ടിലെത്തിച്ചത്. 

ജാർഖണ്ഡിലെ നാടകീയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകക്ഷി എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയിൽ വിശ്വാസമർപ്പിച്ച് ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലെത്തിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് ചാർട്ടേഡ് വിമാനത്തിൽ ഹൈദരാബാദിലെത്തിയ 44 അംഗ സംഘത്തിൽ ജെഎംഎം എംഎൽമാർക്കൊപ്പം കോൺഗ്രസ് ആർജെഡി ജനപ്രതിനിധികളുമുണ്ട്. തെലങ്കാന എഐസിസി സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണ് എംഎൽഎമാരുടെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.

ഷമിർപേട്ടിലെ ലിയോണിയ ഹോളിസ്റ്റിക് ഡെസ്റ്റിനേഷൻ റിസോർട്ടിലാണ് എംഎൽഎമാർക്കു താമസം ഏർപ്പെടുത്തിയിരിക്കുന്നത്. എംഎൽഎമാർ താമസിക്കുന്ന ഒന്നാം നിലയിലേക്ക് ഒരു ലിഫ്റ്റ് സൗകര്യം മാത്രമാണ് ഉപയോഗിക്കാനാവുക. രണ്ടുതവണ സുരക്ഷാ പരിശോധനകൾ കഴിഞ്ഞതിനുശേഷം മാത്രമേ അകത്തേക്കു പ്രവേശനം അനുവദിക്കൂ. ലിഫ്റ്റിനു മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ വസ്ത്രത്തിലാണ് പൊലീസ് കാവൽ. എംഎൽഎമാർക്ക് മറ്റു അതിഥികളിൽനിന്നും വ്യത്യസ്തമായി പ്രത്യേകം മുറി ഭക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്. അതിഥികൾക്കാർക്കും അവരെ കാണാൻ സാധിക്കില്ല. എംഎൽ‌എമാരുടെ കൈവശം ഫോണുകൾ ഉള്ളതായാണു വിവരം. 

റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡിൽ പൊലീസ് ബാരിക്കേഡ് നിരത്തിയിരിക്കുകയാണ്. വാഹനങ്ങളുടെ പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. റിസോർട്ട് വാസം അവസാനിപ്പിച്ച് ഫെബ്രുവരി അഞ്ചിന് എംഎൽഎമാർ റാഞ്ചിയിലേക്കു തിരിക്കുമെന്ന് തെലങ്കാന കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 

English Summary:

Congress leaves no stone unturned to 'guard' its Jharkhand MLAs at Hyderabad resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com