കേന്ദ്രത്തിന്റെ ‘ഭാരത്’ അരി വിൽപന തൃശൂരിൽ; വില 29 രൂപ: രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി
Mail This Article
തൃശൂർ∙ കേന്ദ്ര സർക്കാരിന്റെ ‘ഭാരത്’ അരിവിൽപന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണ് വില. തൃശൂരിൽ മാത്രം 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. നാഷനൽ കോ–ഓപറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല. അരിയ്ക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ് വിതരണം. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങൾ എത്തുമെന്നാണ് വിവരം. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു. ഓൺലൈൻ മുഖേന ഇതു വാങ്ങാൻ ഉടൻ സൗകര്യം നിലവിൽ വരും. അതേസമയം കേന്ദ്രത്തിന്റ അരി വിൽപന രാഷ്ട്രീയ മുതലെടുപ്പെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പ്രതികരിച്ചു.