ADVERTISEMENT

കൊച്ചി∙ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ പ്രതികൾക്കുള്ള പങ്കും അതിൽ നടത്തിയ ഗൂഢാലോചനയ്ക്കും വ്യക്തമായ തെളിവുണ്ടെന്നു വിധിന്യായത്തിൽ ഹൈക്കോടതി വ്യക്തമാക്കി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ക്കെതിരെയും വിചാരണ കോടതി വിട്ടയച്ച രണ്ടു പേർക്കെതിരെ ഗൂഢാലോചനാ കുറ്റം  നിലനിൽക്കുന്നതാണെന്നും കോടതി കണ്ടെത്തി. 150 പേജുള്ളതാണ് വിധിന്യായം. 

വിധിന്യായത്തില്‍ ഗൂഢാലോചന സംബന്ധിച്ച് കോടതി പറയുന്ന പ്രസക്ത കാര്യങ്ങൾ ഇങ്ങനെ: ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു മുമ്പ് 2012 ഏപ്രിൽ 2നും ഏപ്രിൽ 20നും ഇടയിൽ കെ.സി.രാമചന്ദ്രൻ, മനോജൻ, ജ്യോതി ബാബു, കുഞ്ഞനന്തൻ എന്നിവർ തമ്മിൽ 32 ഫോൺവിളികൾ നടന്നിട്ടുണ്ട്. ഇവരെല്ലാം സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ്. 

2012 ഏപ്രിൽ 10ന് ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി എന്നിവർ കെ.സി.രാമചന്ദ്രൻ, മനോജൻ, ജ്യോതി ബാബു എന്നിവരുമായി ചൊക്ളിയിലെ സമീറ ക്വാർട്ടേഴ്സിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു തെളിവുണ്ട്. അനൂപും കൊടി സുനിയും സിപിഎമ്മുമായി ബന്ധമുള്ളവരല്ല. എന്നാൽ തെളിവുകൾ പരിശോധിച്ചതിൽനിന്നു ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു ഈ കൂടിക്കാഴ്ച എന്നു മനസ്സിലാകുന്നു. ഇവരുടെ ഗൂഢാലോചന, കൊലപാതക  പങ്കാളിത്തത്തിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

2012 ഏപ്രിൽ 20ന് കെ.സി.രാമചന്ദ്രനും മനോജനും കൂടി കുഞ്ഞനന്തനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിരുന്നു. 20നും 24നും ഇടയിൽ കിർമാണി മനോജ്, മുഹമ്മദ് ഷാഫി, കെ.സി.രാമചന്ദ്രൻ, മനോജൻ, ജ്യോതി ബാബു, കുഞ്ഞനന്തൻ എന്നിവർ തമ്മിൽ 16 ടെലിഫോൺ വിളികൾ ഉണ്ടായിട്ടുണ്ട്. ഇതിൽ കിർമാണി മനോജും മുഹമ്മദ് ഷാഫിയും സിപിഎം പ്രവർത്തകരല്ല, എന്നാൽ തെളിവുകൾ വിരൽ ചൂണ്ടുന്നത് ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ഇവർക്കുള്ള പങ്കിലേക്കാണ്. 

26നും മേയ് 1നും ഇടയിൽ കിർമാണി മനോജ്, മുഹമ്മദ് ഷാഫി, മനോജൻ, ജ്യോതി ബാബു, കുഞ്ഞനന്തൻ, മോഹനൻ മാസ്റ്റർ എന്നിവർ തമ്മിൽ 11 ഫോൺവിളികൾ ഉണ്ടായി. കൊലപാതകം നടന്ന 2012 മേയ് നാലിന് അനൂപ്, കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്, പ്രദീപൻ എന്നിവരെ ഇന്നോവയ്‌ക്കൊപ്പം ചൊക്ളി ടാക്സി സ്റ്റാൻഡിൽ കണ്ടിരുന്നു. അന്നു രാത്രി ഒമ്പതു മണിയോടെ ടി.കെ.രജീഷ്, ഷിജിത്, ദിൽഷാദ്, ഫസലു എന്നിവർ ഇന്നോവയിലേക്ക് വാൾ പോലുള്ളവ കയറ്റി വയ്ക്കുന്നത് കണ്ടു. 

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലും അതിനുള്ള ഗൂഡാലോചനയിലും ഈ പ്രതികൾക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചാൽ, 1 മുതൽ 7 വരെയുള്ള പ്രതികൾക്കു കൊലപാതകത്തിൽ നേരിട്ടും അല്ലാതെയുമുള്ള പങ്കിനുള്ള തെളിവുകൾ ഉണ്ടെന്ന് കാണാനാകും. മാത്രമല്ല, ഇവർ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളുമുണ്ട്. അതുപോലെ കേസിലെ ആറാം പ്രതിയായ സിജിത്തിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിനു തെളിവുണ്ടെങ്കിലും പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ഗൂഢാലോചനാക്കുറ്റം ഉന്നയിച്ചിട്ടില്ല. 14–ാം പ്രതിയായിരുന്ന പി.മോഹനൻ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. 

അതേസമയം, ശിക്ഷിക്കപ്പെട്ട പ്രതികൾക്കെല്ലാം കൊലപാതകത്തിൽ ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ട്. പത്താം പ്രതിയായിരുന്ന കെ.കെ.കൃഷ്ണൻ ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്നു പ്രസംഗിച്ചിട്ടുണ്ട്. കെ.സി.രാമചന്ദ്രൻ അത് നടപ്പാക്കാനായി ആളുകളെ കണ്ടെത്തുന്നതു മുതൽ കൊലപാതകം നടപ്പാക്കുന്നതു വരെ ചെയ്തു. ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോൾ ഈ പ്രതികൾ കുറ്റക്കാർ തന്നെയാണ് എന്നാണ് കോടതിക്കു ബോധ്യമാകുന്നത്. കൊലപാതകം നടത്തിയ 1 മുതൽ 7 വരെയുള്ള പ്രതികളിൽ ആറാം പ്രതി സിജിത് ഒഴികെയുള്ളവരും പത്താം പ്രതി കെ.കെ.കൃഷ്ണൻ, 12–ാം പ്രതി ജ്യോതി ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനാക്കുറ്റവും കോടതി ചുമത്തി. ഇവർക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്താൻ ആവശ്യമായ തെളിവുകൾ ഉണ്ടായിരുന്നെന്നും ഇത് ഉൾപ്പെടുത്താൻ വിചാരണക്കോടതി പരാജയപ്പെട്ടു എന്നും ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. 

English Summary:

High Court Reveals Details in TP Chandrasekharan Murder Case: Evidence of Conspiracy Uncovered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com