ADVERTISEMENT

ന്യൂഡൽഹി ∙ ‘ദില്ലി ചലോ’ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യുവ കർഷകൻ മരിച്ചതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം കാരണമാണു കർഷകൻ മരിച്ചതെന്നു രാഹുൽ ആരോപിച്ചു. ഖനൗരി അതിർത്തിയിൽ ഹരിയാന പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ ശുഭ് കരൺ സിങ് (24) ആണ് മരിച്ചത്. 

‘‘ഖനൗരിയിൽ യുവ കർഷകൻ ശുഭ് കരൺ സിങ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നു. മോദിയുടെ അഹങ്കാരം കാരണം കഴിഞ്ഞ തവണ എഴുന്നൂറിലേറെ കർഷകർക്കാണു ജീവൻ ബലി കൊടുക്കേണ്ടി വന്നത്. ഇപ്പോൾ വീണ്ടും കർഷകരുടെ ജീവന്റെ ശത്രുവായിരിക്കുന്നു. കർഷകരുടെ മരണങ്ങളെപ്പറ്റി ചരിത്രം ഒരിക്കൽ ബിജെപിയോടു കണക്കു ചോദിക്കും.’’– രാഹുൽ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Read Also: 17കാരി ചാലിയാറിൽ മുങ്ങിമരിച്ചതിൽ ദുരൂഹത; കരാട്ടെ അധ്യാപകനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കുടുംബം...

ശുഭ് കരൺ സിങ്ങിന്റെ മരണത്തെ തുടർന്നു ദില്ലി ചലോ മാർച്ച് രണ്ടു ദിവസത്തേക്ക് നിർത്തിവയ്‌ക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. ശംഭുവിലെ നേതാക്കൾ ഉൾപ്പെടെ ഖനൗരി അതിർത്തി സന്ദർശിക്കും. കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണു കർഷകർ പറയുന്നത്.

കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നീ സംഘടനകളാണു 13ന് ദില്ലി ചലോ മാർച്ച് ആഹ്വാനം ചെയ്തത്. പ്രതിഷേധക്കാരെ ഹരിയാന പൊലീസ് അതിർത്തിയിൽ തടഞ്ഞു. സംഘടനകളുമായി കേന്ദ്രസർക്കാർ 4 തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 5 വിളകൾക്ക് 5 വർഷത്തേക്കു താങ്ങുവില ഉറപ്പാക്കാമെന്നു കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കർഷക സംഘടനകൾ ഇതു തള്ളി. 

English Summary:

Farmers protest: ‘Modi’s arrogance', says Rahul Gandhi after farmer dies in Khanauri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com