ADVERTISEMENT

ആലപ്പുഴ∙ താനും വി.ഡി.സതീശനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും പത്രസമ്മേളനത്തിന് സതീശൻ എത്താൻ വൈകിയതിൽ മോശം വാക്ക് ഉപയോഗിച്ചില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.

‘‘ഞാനും വി.ഡി. സതീശനും ജ്യേഷ്ഠാനുജൻമാരെപ്പോലെയാണ്. കെപിസിസിയുടെ സമരാഗ്നി യാത്രയ്‌ക്ക് മുൻകൈയെടുക്കുന്നത് സതീശനാണ്. ഞാനും സതീശനും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. പത്രസമ്മേളനത്തിലേക്ക് സതീശൻ എത്താൻ വൈകിയതിന് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതിന്റെ പേരിൽ‌ ആരും രാജിഭീഷണി മുഴക്കിയിട്ടില്ല. ഇക്കാര്യത്തിൽ കെ.സി.വേണുഗോപാൽ സംസാരിച്ചിട്ടുമില്ല. ഇങ്ങനെ പ്രചരിപ്പിച്ചത് ശരിയല്ല. മാധ്യമപ്രവർത്തകർ ഏറെ നേരമായി കാത്തിരിക്കുകയായിരുന്നു. അവർക്കുവേണ്ടിയാണ് ഞാൻ പറഞ്ഞത്. ഞങ്ങൾ തമ്മിൽ ആശയക്കുഴപ്പമില്ല. അതുണ്ടാക്കുന്നതു മാധ്യമങ്ങളാണ്’’– കെ.സുധാകരൻ പറഞ്ഞു. 

Read More: സുധാകരന്റെ അസഭ്യ പദപ്രയോഗം; സതീശന് കടുത്ത അതൃപ്തി: ഹൈക്കമാൻഡ് ഇടപെട്ടു

കെ.സുധാകരന്റെ അസഭ്യ പ്രയോഗത്തിൽ പ്രതിഷേധിച്ച് വി.ഡി.സതീശൻ അതൃപ്തി പ്രകടിപ്പിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കെ.സുധാകരന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാൽ ഇടപെട്ടതായും കോൺഗ്രസ് ഐക്യത്തിനും സമരാഗ്നിക്കും ദോഷമാകുന്നതൊന്നും സംഭവിക്കരുതെന്നും നിർദേശിച്ചതായാണ് വിവരം. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ വൈകി എത്തിയതിലെ നീരസമാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് സുധാകരൻ ചോദിച്ചു. അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു സുധാകരൻ തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 

കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനു കെ.സുധാകരൻ എത്തി കാത്തിരിക്കുമ്പോൾ സതീശൻ എത്താത്തതിൽ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തിലാണ് അസഭ്യപദം പ്രയോഗിച്ചത്. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിക്കുകയും ചെയ്തു. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

English Summary:

K. Sudhakaran's Explanation related to Congress Samaragni Pressmeet in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com