ADVERTISEMENT

ആലപ്പുഴ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നിഷ്കളങ്കമായി പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന് സ്ഥാനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  കോൺഗ്രസ് സമരാഗ്നി ജാഥയ്‌ക്കിടെ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ കെപിസിസി അധ്യക്ഷൻ  നടത്തിയ മോശം പദപ്രയോഗത്തിലായിരുന്നു വി.ഡി.സതീശന്റെ വിശദീകരണം.‌

അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടൻ പറഞ്ഞ ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും. താനും സുധാകരനും ജ്യേഷ്ഠാനുജൻമാരെപ്പോലെയാണെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേർത്തു.

.‘‘അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളു.  നിങ്ങൾക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തിൽനിന്നു വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൽ അസ്വസ്ഥനാകില്ലേ? 

കെ.സി.വേണുഗോപാൽ സ്ഥലത്തുള്ളതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചർച്ചകൾ രാവിലെ നടന്നിരുന്നു. അതിനുശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണു വൈകിയത്. സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിന്റെ അപ്പുറത്ത് എന്താ ഉള്ളത്. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു. നിങ്ങൾ വരുമ്പോൾ നിങ്ങളുടെ ക്യാമറാമാനെ കണ്ടില്ലെങ്കിൽ നിങ്ങൾ ചോദിക്കില്ലേ അവൻ എവിടെ പോയികിടക്കുവാ എന്ന്. അത്ര തന്നെ ഉള്ളൂ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വല്യ വാർത്തയാക്കേണ്ട. ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി, ഇങ്ങനെ എന്തെല്ലാം വാർത്തകളാണ് നൽകിയത്. സമ്മതിച്ചു ഞാൻ...’’–വി.ഡി.സതീശൻ പറഞ്ഞു.

Read More: ഞാനും വി.ഡി.സതീശനും ജ്യേഷ്ഠാനുജൻമാരെപ്പോലെ; ഒരു അഭിപ്രായ വ്യത്യാസവും ഇല്ല: കെ.സുധാകരൻ

വി.ഡി. സതീശൻ ആലപ്പുഴയിലെ വാർത്താസമ്മേളനത്തിൽ വൈകി എത്തിയതിലെ നീരസമാണ് കെപിസിസി പ്രസിഡന്റ്  പരസ്യമായി പ്രകടിപ്പിച്ചത്. മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് സുധാകരൻ ചോദിച്ചു. അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു സുധാകരൻ തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസിഡന്റ് കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടയുകയായിരുന്നു. 

കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനു കെ.സുധാകരൻ എത്തി കാത്തിരിക്കുമ്പോൾ സതീശൻ എത്താത്തതിൽ സുധാകരൻ അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തിലാണ് അസഭ്യപദം പ്രയോഗിച്ചത്. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിക്കുകയും ചെയ്തു. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.

English Summary:

V.D.Satheesan reponds to controversy related to Congress Samaragni Pressmeet in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com