മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനു വിമർശനം: നിർദേശം നൽകിയിട്ടും നടപടിയെടുത്തില്ല
Mail This Article
കൊച്ചി∙ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനെതിരെ വീണ്ടും ഹൈക്കോടതി. നിർദേശങ്ങൾ നൽകിയിട്ടും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി നടപടി എടുത്തില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വിഡിയോ കോൺഫറൻസിങ് വഴി ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് ഹാജരാകാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കിം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്ന് ആവർത്തിച്ച കോടതി സിബിഐ അന്വേഷണം വേണമോയെന്നു ചോദിച്ചു. വ്യാജ പട്ടയങ്ങൾ ഉൾപ്പെടെയുള്ളവ സംബന്ധിച്ച് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, ഡിജിറ്റൽ സർവേ സംഘം തുടങ്ങിയവരുടെ മേൽനോട്ടത്തിനായാണു റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മിഷണറും ദുരന്തനിവാരണ കമ്മിഷണറും അംഗങ്ങളായി സമിതി രൂപീകരിച്ചത്. ഈ രണ്ടു സംഘങ്ങൾക്കും വേണ്ട നിർദേശങ്ങൾ മോണിറ്ററിങ് കമ്മിറ്റി നൽകണമെന്നും ഉത്തരവിട്ടു. സംഘത്തിന് മേയ് 31വരെയാണു ഹൈക്കോടതി സമയം നൽകിയത്.
ഹൈക്കോടതിയിൽ കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് നൽകാനും മോണിറ്ററിങ് കമ്മിറ്റിക്കു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും സമിതി പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു. യോജിച്ചുള്ള പരിശോധനകളും നിശ്ചലമായിരിക്കുകയാണ്. രേഖകളുടെ പരിശോധന നടക്കരുതെന്നാഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ സഹായിക്കാനാണോ പരിശോധന വൈകിക്കുന്നതെന്ന സംശയമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.