അധിക്ഷേപകരമായ പരാമർശം: സവുക്ക് ശങ്കറിന് കുരുക്ക് മുറുകുന്നു, യുട്യൂബർ ഫെലിക്സ് ജറാൾഡും അറസ്റ്റിൽ
Mail This Article
ചെന്നൈ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ യുട്യൂബർ സവുക്ക് ശങ്കറിനു കുരുക്ക് മുറുകുന്നു. ശങ്കറിന്റെ കാറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനു കേസെടുത്ത പൊലീസ് ഇയാൾക്കെതിരെ 8 കേസുകളാണ് റജിസ്റ്റർ ചെയ്തത്. കിലാമ്പാക്കം ബസ് ടെർമിനസ് നിർമാണവുമായി ബന്ധപ്പെട്ട് സിഎംഡിഎയുടെ പേരിൽ വ്യാജരേഖ ചമച്ചെന്ന കേസിൽ എഗ്‌മൂർ കോടതി ശങ്കറിനെ 24 വരെ റിമാൻഡ് ചെയ്തു.
കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിലും ഓഫിസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വെള്ളിയാഴ്ച ചെന്നൈ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയ ശങ്കറിനെ ശനിയാഴ്ച രാവിലെ വീണ്ടും കോയമ്പത്തൂർ ജയിലിൽ എത്തിച്ചു. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ മർദന ഭീഷണി ഉള്ളതിനാൽ മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം രണ്ടാഴ്ചയ്ക്കകം മധുര ജയിലിലേക്കു മാറ്റിയേക്കും.
∙ യുട്യൂബർ ഫെലിക്സ് ജറാൾഡും അറസ്റ്റിൽ
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ സവുക്ക് ശങ്കറിന് പുറമേ യുട്യൂബർ ഫെലിക്സ് ജറാൾഡിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ‘റെഡ് പിക്സ്’ എന്ന യുട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിലാണ് ശങ്കർ അധിക്ഷേപ പരാമർശം നടത്തിയത്. പ്രതി ചേർത്തതിനെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകാൻ ഡൽഹിക്കു പോയ ഫെലിക്സിനെ അവിടെയെത്തിയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെലിക്സിന്റെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഫെലിക്സിന് കോയമ്പത്തൂർ പൊലീസ് സമൻസ് അയച്ചിരുന്നു. അറസ്റ്റ് മുൻകൂട്ടി കണ്ട ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ രണ്ടാഴ്ചത്തേക്കു മാറ്റിവച്ചിരുന്നു.