ADVERTISEMENT

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുംബൈയിൽ ഇന്ത്യാ സഖ്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖർഗെയുടെ പരാമർശം. എൻസിപി നേതാവ് ശരദ് പവാർ, ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെ എന്നിവരും ഖർഗെയ്ക്ക് ഒപ്പമുണ്ടായിരുന്നു.

മോദിയെപ്പോലെ മറ്റൊരു പ്രധാനമന്ത്രിയും സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹം ജനാധിപത്യത്തെക്കുറിച്ച് ആവർത്തിച്ച് പ്രസംഗിക്കുമെങ്കിലും ജനാധിപത്യത്തിന്റെ മര്യാദകൾ പാലിക്കുന്നില്ലെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസ് ജയിച്ചാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും 370–ാം ആർട്ടിക്കിൾ തിരിച്ചുകൊണ്ടുവരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കും ഖർഗെ മറുപടി നൽകി.

‘‘ഞങ്ങൾ ആർക്കുമെതിരെ ബുൾഡോസർ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസ് ഒരിക്കലും ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചും തനിക്ക് നടപ്പാക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ചും നിരന്തരം നുണ പ്രചരിപ്പിക്കുന്ന സ്വഭാവം മോദിക്കുണ്ട്. 370–ാം ആർട്ടിക്കിൾ പുനഃസ്ഥാപിക്കുമോയെന്ന കാര്യത്തിൽ മോദിയോട് മറുപടി പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ കാര്യങ്ങൾ ഞങ്ങൾ നടപ്പാക്കും’’–ഖർഗെ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് ശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമ്പോഴാണ് ഇന്ത്യയിൽ അച്ഛാ ദിൻ വരുകയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി ഞങ്ങളെ നേരത്തേ വ്യാജ ശിവസേനയെന്ന് വിളിച്ചു. നാളെ അദ്ദേഹം ആർഎസ്എസിനെ വ്യാജ സംഘ് എന്ന് വിളിക്കുമെന്നും താക്കറെ പറഞ്ഞു.

English Summary:

Mallikarjun Kharge Accuses PM Modi of Dividing Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com